കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുവേദിയില്‍ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിവെച്ചു. അഡീഷണല്‍ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബരാമണി വിസമ്മതിച്ചത് കർണാടക സർക്കാരിന് കനത്ത തിരിച്ചടിയായി.
”പൊതുവേദിയില്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റം പരസ്യമായി അപമാനിക്കുന്നതായിരുന്നു. ചെയ്യാത്ത തെറ്റിനാണ് അപമാനിക്കപ്പെട്ടത്. സ്വമേധയാ രാജിവെക്കുകയല്ലാതെ എനിക്ക് മുന്നില്‍ മറ്റു വഴികളില്ല. ഇത് സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു”- രാജിക്കത്തില്‍ ബരമണി പറഞ്ഞു.
ഏപ്രില്‍ 28ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സംഗമത്തിലായിരുന്നു സിദ്ധരാമയ്യ എഎസ്പിയെ അടിക്കാനോങ്ങിയത്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ചില പരാമർശങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ വേദിയിലേക്ക് പ്രതിഷേധവുമായെത്തി. പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും സദസിലിരുന്ന് ഇവർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
ഇവിടത്തെ എസ്പി ആരാണെന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ സിദ്ധരാമയ്യ അടിക്കാനോങ്ങുകയായിരുന്നു. ‘ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വീഡിയോയില്‍ കാണം. വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുർജെവാലയും മന്ത്രി പാട്ടീലും അടക്കമുള്ളവർ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.