ഒരു വ്യക്തിയുടെ കരിയറും തൊഴില്‍ സാധ്യതയും രൂപപ്പെടുത്തുന്നതില്‍ നൈപുണ്യവികസനത്തിന് നിർണായക പങ്കുണ്ടെന്നും, ഇന്നത്തെ മത്സരലോകത്ത് അക്കാദമിക യോഗ്യതകള്‍ക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് തൊഴില്‍ നൈപുണ്യമുള്ള ഒരു പ്രൊഫഷണലാകുക എന്നതെന്നും വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തെ എഐ തലസ്ഥാനമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരും ഐസിടി അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന ‘സ്കില്‍ കേരള’ പദ്ധതി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഗിള്‍, മോംഗോ ഡിബി, ഇന്റല്‍, ഇൻഫോസിസ്, നാസ്കോം തുടങ്ങിയ ആഗോള കമ്പനികളുമായി സഹകരിച്ചാണ് എഐ പരിശീലന പദ്ധതി ഐസിടി അക്കാദമി നടപ്പാക്കുന്നത്.
വിദ്യാർത്ഥികളെ വ്യവസായ ലോകത്തിന് അനുയോജ്യരാക്കാൻ നൈപുണ്യ വികസന പദ്ധതികള്‍ ശക്തമാക്കുമെന്നും, മികച്ച തൊഴിലവസരങ്ങള്‍ക്കായി യുവാക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന പ്രവണത കുറച്ച് കേരളത്തില്‍ തന്നെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ചടങ്ങില്‍ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി.
ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്ങല്‍ , ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐഎഎസ്, ഡിജിറ്റല്‍ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി, തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
