ട്രൈബല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ കൊടുക്കാതെ മുന്നിലിട്ടുകൊടുത്ത് മുരളീധരന്‍, ഞെട്ടിക്കുന്ന വീഡിയോയെന്ന് സോഷ്യല്‍മീഡിയ, അയിത്തമാണോയെന്ന് ചോദ്യം

കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകള്‍ക്ക് മിഠായി കൈയ്യില്‍ കൊടുക്കാതെ മുന്നിലിട്ടുകൊടുത്ത് വി.മുരളീധരന്‍ എം.എല്‍.എ. സ്‌കൂള്‍ പ്രവേശനോത്സവത്തിനിടയിലാണ് സംഭവം.

കുട്ടികളുടെ കൈയിലേക്ക് മിഠായി നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ തുളസി നോക്കി നില്‍ക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മുരളീധരന്‍.

വീട്ടുമുറ്റത്തെ കുഴിയില്‍ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം ആ കുരുന്നുകള്‍ക്കു മുന്നില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നോ ബിജെപി എംഎല്‍എ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. സംഭവം നടക്കുമ്പോള്‍ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിയേയും വിമര്‍ശിച്ചു.

മുരളീധരന്‍ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടിയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച്‌, അവിടുത്തെ വിദ്യാര്‍ത്ഥികളെ ഇത്രത്തോളം അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സംഭവത്തില്‍ എം.എല്‍.എ മാപ്പു പറയണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *