ഇന്ന് കലാശക്കൊട്ട് ; സംസ്ഥാനം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും.

പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉള്‍പ്പെടെ മുന്നണികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിന്റെ മുള്‍മുനയിലാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലേക്കു നീങ്ങും. മുന്നണികള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് മത്സരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. മലബാറില്‍ വൻ തിരിച്ചുവരവും മധ്യകേരളത്തില്‍ മുൻതൂക്കവും തെക്കൻ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനവും അവർ കണക്കുകൂട്ടുന്നു.

2021ല്‍ കാസർകോട്, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട എന്നീ 4 ജില്ലകളില്‍ എംഎല്‍എമാർ തന്നെ ഇല്ലാതായ കോണ്‍ഗ്രസ് അതി‍ല്‍നിന്നു വലിയ മാറ്റം പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലെന്ന ഉറച്ച വിശ്വാസമാണ് മുഖ്യമന്ത്രി ഇന്നലെയും പ്രകടിപ്പിച്ചത്.

മലബാറിലെ കരുത്ത് ചോരില്ലെന്നും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മികച്ച പ്രകടനം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സിപിഎം. 2021 ല്‍ എറണാകുളം, മലപ്പുറം, വയനാട് ഒഴികെയുള്ള 11 ജില്ലകളിലും യുഡിഎഫിനെക്കാള്‍ സീറ്റ് നേടിയ എല്‍ഡിഎഫ് അതേ ആധിപത്യം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം ജില്ലകളും കൂടെ നില്‍ക്കുമെന്ന് കണക്കുകൂട്ടുന്നു.

വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. വോട്ടിങിനെത്തുന്ന വോട്ടർമാർക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാൻ അനുവദിക്കില്ല. വോട്ടർമാർക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാൻ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *