പട്ടയം നല്‍കുന്നതില്‍ ഇടുക്കി ജില്ലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി: മന്ത്രി റോഷി അഗസ്റ്റിൻ

സങ്കീർണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ പട്ടയ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാനത്തെ എല്ലാ ഭൂരഹിതരേയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാർ അതിവേഗം നീങ്ങുകയാണ്.

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ പട്ടയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളതും പട്ടയ മിഷന്റെ ഭാഗമായി പട്ടയ അസംബ്ലികള്‍ ചേർന്ന് ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തുന്നതിന് പ്രത്യേക പരിഗണന നല്‍കി അവരുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരികയാണ്. കാലങ്ങളായി തടസ്സപ്പെട്ടുകിടന്ന മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച്‌ പട്ടയ വിതരണത്തിന്റെ അടുത്ത ഘട്ടം ഈ മേളയില്‍ ആരംഭിക്കുകയാണ്. നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ മുത്തമ്മ ഉന്നതിയിലെ 238 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിലെ തടസ്സം പരിഹരിച്ച്‌ ഈ പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്യുകയാണ്. ചെറുതോണി ഗാന്ധിനഗർ ഉന്നതിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് തുടർ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും പതിവ് നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയുമാണ്. കട്ടപ്പന ടൗണ്‍ഷിപ്പിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ ഫീല്‍ഡ് സർവ്വേ നടപടികള്‍ പൂർത്തീകരിച്ചിട്ടുള്ളതും നിലവില്‍ പട്ടയ നടപടികള്‍ സ്വീകരിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി പട്ടയവിഷയത്തില്‍ തീരുമാനമാകാതെ കിടന്ന ചെങ്കുളം ഡാം പദ്ധതി പ്രദേശം, കല്ലാർകുട്ടി ഡാം 7 ചെയിൻ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയ വിഷയം സർക്കാർ പരിഗണിച്ചിട്ടുള്ളതാണ്.

ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ 3 ചെയിൻ പ്രദേശത്ത് പതിവ് അനുവദിക്കുന്ന വിഷയം സർക്കാർ പരിഗണിച്ചു വരികയാണ്. കാഞ്ചിയാർ തേക്ക് പ്ലാന്റേഷൻ, കാഞ്ചിയാർ പാറപുറംപോക്ക്, കുണ്ടള സാന്തോസ് ഉന്നതി, തുടങ്ങിയ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തല പട്ടയം മിഷന്റെ ഭാഗമായി കൈവശങ്ങളുടെ സർവേ നടപടികള്‍ പൂർത്തീകരിച്ച്‌ പട്ടയം അനുവദിക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലാണ്. ചിന്നക്കനാല്‍ വില്ലേജില്‍ തടസ്സപ്പെട്ട് കിടന്ന ഭൂമി പതിവ് നടപടികള്‍ പുനരാരംഭിച്ചു. ആദ്യഘട്ടമായി വീട് വച്ച്‌ താമസിച്ചുവരുന്ന തദ്ദേശീയരായ കൈവശക്കാർക്ക് മുൻഗണന നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി പട്ടയം അനുവദിക്കുന്നത് തടസ്സപ്പെട്ടുകിടന്ന പൊൻമുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം മിഷന്റെ ഭാഗമായി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ പ്രദേശത്തെ കൈവശക്കാരുടെ ഭൂമി സർവ്വേ പൂർത്തീകരിച്ചു രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ തല പട്ടയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.

ചെറുതോണിയില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ എം.എം. മണി, അഡ്വ. എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർ അതുല്‍ സ്വാമിനാഥ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി. ഇ നൗഷാദ്, സിജി ചാക്കോ, രാഷ്ട്രീയ സാമൂഹ്യനേതാക്കളായ സിവി വർഗീസ്, സലിംകുമാർ, ജോസ് പാലത്തിനാല്‍,അനില്‍ കൂവപ്ലാക്കല്‍,രാരിച്ചൻ നീറണാംകുന്നേല്‍, രതീഷ് അത്തിപ്പള്ളി, എംകെ പ്രിയൻ, ജോസ് കുഴികണ്ടം,, തുടങ്ങി രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹ്യ രംഗത്തെ നേതാക്കള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *