അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി ആര് കൊണ്ടുവന്നാലും അംഗീകരിക്കുമെന്ന് എം.വി.ഗോവിന്ദന്‍

അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി ആര് കൊണ്ടുവന്നാലും അംഗീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഒരു അതിവേഗ റെയില്‍പാതയാണ് നമുക്ക് വേണ്ടതെന്നും കെ റെയില്‍ ആയാലും ശ്രീധരന്റെതായാലും ഇനി അവസാനം പ്രഖ്യാപിച്ച റെയില്‍ ആയാലും പ്രശ്‌നമില്ല,തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേക്ക് നാല് മണിക്കൂറിനുള്ളില്‍ എത്തുന്ന ഏത് സംവിധാനവും സിപിഎം അംഗീകരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫില്‍ തര്‍ക്കമുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഒരു വികസനവും അനുവദിക്കില്ലെന്ന എന്നതാണ് യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാടെന്നും രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണ് ഇരുപാര്‍ട്ടികളും വികസനത്തിന് വിരുദ്ധമായ നിലപാട് എടുക്കുന്നതെന്നും സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ക്ക് എതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയെന്നത് യുഡിഎഫിന്റെ സ്ഥിരം പരിപാടിയാണെന്നും എന്നാല്‍, ഏതെങ്കിലും ഒരു അഴിമതി സംബന്ധിച്ച്‌ പ്രതിപക്ഷനേതാവ് നിയമസഭയില്‍ എഴുതിക്കൊടുത്ത് ആരോപണമുന്നയിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോവിഡ് സാഹചര്യത്തില്‍ ഫലപ്രദമായി ഉപയോഗിച്ച സ്പ്രിംഗ്ലറിനെ, ഡാറ്റ മുഴുവന്‍ മോഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. രമേശ് ചെന്നിത്തല, വി ഡി സതീശന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ കേസിന് പോയി. കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടു. കേരളത്തിലെ കോവിഡിനെ പ്രതിരോധത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേരും മാപ്പ് പറയണം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേസ് കൊടുക്കുമ്പോള്‍ വലിയ വാര്‍ത്തയാക്കുന്നവര്‍, കേസ് തള്ളിയപ്പോള്‍ വാര്‍ത്ത നല്‍കുന്നില്ലെന്നും മാധ്യമങ്ങളെ ലക്ഷ്യമിട്ട് എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *