ജനാഭിപ്രായം തേടാനെന്ന വ്യാജേന സര്‍ക്കാര്‍ ചിലവില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് വി.ഡി. സതീശൻ.

സർക്കാർ കോടികള്‍ ചെലവഴിച്ച്‌ വികസന കാര്യങ്ങള്‍ക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ.

സർക്കാർ ഖജനാവില്‍ നിന്ന് പണമെടുത്താണ് ഈ നീക്കമെന്നും സ്വന്തം പാർട്ടിക്കാരെ വോളണ്ടിയർമാരാക്കി സർക്കാരില്‍ നിന്ന് ശമ്ബളം നല്‍കി ഇതുവരെയുള്ള സർക്കാരിന്റെ നേട്ടങ്ങള്‍ ലഘുലേഖകളാക്കി ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ സർക്കാർ ഖജനാവില്‍ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം നടത്തി ഈ പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കും.

പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തില്‍ അഭിപ്രായം ചോദിക്കാൻ പോകുന്നത്?. ഇതുവരെയുള്ള സർക്കാരിന്റെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പാർട്ടിക്കാരെ പങ്കെടുപ്പിച്ച്‌ കൊണ്ടാണ് ഇത് നടത്തുന്നത്. പാർട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നല്‍കിയിട്ടുണ്ട്. അതിന് തെളിവുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സിഐടിയുവും കത്ത് നല്‍കിയിട്ടുണ്ട്. ഇത് മന്ത്രിയും വകുപ്പിലെ അധികാരികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ പരിപാടിയും നടക്കില്ല.

കോടതി ഉത്തരവ് അനുസരിച്ച്‌ താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഒരുപാട് താത്കാലിക ജോലിക്കാരുണ്ട്. പാർട്ടിക്കാരെ ഖജനാവില്‍ നിന്ന് പണമെടുത്ത് സഹായിക്കാൻ സിപിഎം നടത്തുന്ന ശ്രമമാണിത്.

ഈ പരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് വിനയപൂർവം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഇല്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും ആ പണം പാർട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കും.-വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *