പർദ ധരിക്കുന്നത് ഉപേക്ഷിക്കാനുള്ള സ്ത്രീയുടെ തീരുമാനം ഭർത്താവിനോടുള്ള ക്രൂരതയല്ലെന്നും അതിനാല്‍ വിവാഹമോചനം തേടുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ലെന്നും അലഹബാദ് ഹൈകോടതി.
കീഴ്‌ക്കോടതി തള്ളിയ വിവാഹമോചന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ജസ്റ്റിസ് ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
1990 ലാണ് ദമ്ബതികള്‍ വിവാഹിതരായത്. 23 വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പർദ ധരിക്കാതെ ഇടയ്ക്കിടെ തനിയെ പുറത്തിറങ്ങുന്നതാണ് വിവാഹമോചനത്തിന് ഭർത്താവ് കണ്ടെത്തിയ കാരണം.
പർദ ധരിക്കാതെ പുറത്തുപോകുന്നതും സമൂഹത്തില്‍ സ്വതന്ത്രമായി ഇടപഴകുന്നതും ഉള്‍പ്പടെയുള്ള ഭാര്യയുടെ പെരുമാറ്റം തന്‍റെ പ്രതീക്ഷകളെ തെറ്റിച്ചെന്നും മാനസിക ക്രൂരതയാണെന്നും യുവാവ് വാദിച്ചു. എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്ബില്ലെന്ന് കോടതി കണ്ടെത്തി.
ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ചിരുന്നെങ്കിലും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിവാഹബന്ധം വേർപെടുത്തുന്നതിന് അടിസ്ഥാനമാകില്ലെന്ന് കോടതി വ്യക്തമാക്കി.