• 22 Sep 2023
  • 04: 18 AM
Latest News arrow

വാര്‍ഗാസിന് രണ്ടു ഗോള്‍; ചിലി ഫൈനലില്‍

സാന്റിയാഗോ: എഡ്വേഡോ വാര്‍ഗാസിന്റെ  ആദ്യ ഗോള്‍ തട്ടി മുട്ടി അകത്താക്കിയതാണെങ്കിലും രണ്ടാമത്തെ ഗോള്‍ ബോക്‌സിന് പുറത്തുനിന്നുള്ള ഞെട്ടിക്കുന്ന അടിയായിരുന്നു. ഈ ഗോളുകളുടെ ബലത്തില്‍ ആതിഥേയരായ ചിലി സെമിയില്‍ പെറുവിനെ 2-1 ന് തോല്‍പ്പിച്ചു. ഇതു വരെ കപ്പ് നേടിയിട്ടില്ലാത്ത ചിലി 1987 ന് ശേഷം ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത്. അര്‍ജന്റീനയോ പാരഗ്വായോ ആയിരിക്കും ചിലിയുടെ എതിരാളികള്‍. പെറുവിന്റെ ഗോളും ചിലിയുടെ തന്നെ വകയായിരുന്നു. ഗാരി മെഡാല്‍ പന്ത് തടുക്കാന്‍  നോക്കുന്നതിനിടെ അത് വലയില്‍ ചെന്നു വീണു.
 
കളി 20 മിനുട്ട് പിന്നിട്ടപ്പോള്‍ ഡിഫന്‍ഡര്‍ കാര്‍ലോസ് സംബ്രാനോ  ചുവപ്പു കാര്‍ഡ് വാങ്ങി പുറത്താക്കപ്പെട്ടതിനാല്‍ ബാക്കി സമയം 10 പേരേയും വെച്ചായിരുന്നു പെറുവിന്റെ കളി. എങ്കിലും അവര്‍ പൊരുതി നോക്കി ആവുന്നത്ര. 42 ാം മിനുട്ടിലായിരുന്നു വാര്‍ഗാസിന്റെ ആദ്യ ഗോള്‍. അലക്‌സിസ് സാഞ്ചെസിന്റെ പാസ് അരാംഗീസ് ഒഴിഞ്ഞുകൊടുത്തപ്പോള്‍ പന്തുകിട്ടിയ വാര്‍ഗാസിന് ആദ്യത്തെ ശ്രമം പിഴച്ചെങ്കിലും ഗോളി പെഡ്രോ ഗാലേസ് വീണു കിടക്കവെ വാര്‍ഗാസ് പന്ത് വലയിലേക്ക് ഉരുട്ടിയിട്ടു. സ്‌കോര്‍ സമനിലയില്‍ നില്‍ക്കവേ 25 വാര അകലെ നിന്ന് വാര്‍ഗാസ് തൊടുത്തുവിട്ട അടിയാണ് ചിലിക്ക് വിജയം സമ്മാനിച്ചത്.
     
വെനിസ്വേലക്കാരനായ റഫറി ജോസ് അര്‍ഗോട്ടെയുടെ തീരുമാനങ്ങള്‍ മത്സരത്തില്‍ നിരണായകമായ സ്വാധീനം ചെലുത്തി. സംബ്രാനോയും ചിലിയുടെ  ആര്‍ട്യുറോ വിഡാലും പന്തിന് വേണ്ടി പിടിവലി നടത്തിയതിന് പിന്നാലെ വിഡാല്‍ സംബ്രാനോയുടെ മുഖം പിടിച്ച് തള്ളി. ഒരു മഞ്ഞക്കാര്‍ഡ് പോലും കാണാതെ വിഡാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ സംബ്രാനോവിന് പിന്നീട് ആ ആനുകൂല്യം ലഭിച്ചില്ല. പന്ത് അടിച്ചകറ്റുന്നതിനിടെ സംബ്രാനോയുടെ ബുട്ട് അറാംഗീസിന്റെ പുറത്തുകൊണ്ടു. ഈ ചവിട്ട് മനഃപ്പൂര്‍വമായിരുന്നു എന്ന് പറയുക വിഷമമാണ്. അതോടെ റഫറി സംബ്രാനോവിനെ പുറത്താക്കി. അതിന് മുമ്പ് അലക്‌സിസ് സാഞ്ചെസിനെ ഫൗള്‍ ചെയ്തതിന് സംബ്രാനോ മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. ഒരാള്‍ കുറഞ്ഞുവെങ്കിലും പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടാന്‍ പെറു ശ്രമിക്കാതിരുന്നില്ല. പോളോ ഗ്വേറേറോയും ഫര്‍ഫാനും ചിലിയെ അലോസരപ്പെടുത്തി. ചിലിയുടെ നിരയില്‍ മുന്നിട്ടു നിന്ന് വാര്‍ഗാസിന്റെ മറ്റൊരടി ഗോള്‍ പോസ്റ്റില്‍ കയറിയെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടു.

ഈ കോപ്പ ടൂര്‍ണമെന്റില്‍ കളികള്‍ വഴക്കിലേക്ക് എപ്പോഴും ചെല്ലാമെന്ന നിലയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിലിക്കെതിരെയുള്ള മത്സരത്തില്‍ യുറഗ്വായുടെ എഡിന്‍സണ്‍ കവാനി പുറത്താക്കപ്പെട്ടിരുന്നു. തന്റെ പിന്‍ഭാഗത്ത് വിരല്‍ കൊണ്ട് തോണ്ടിയതില്‍ പ്രകോപിതനായ കവാനി ചിലി കളിക്കാരന്‍  ഗോണ്‍സാലോ യാറയുടെ മുഖത്ത് അടിക്കുകയുണ്ടായി. കവാനി ശിക്ഷ വാങ്ങിയെങ്കിലും യാറയുടെ പ്രവൃത്തി റഫറിയുടെ കണ്ണില്‍ പ്പെട്ടിരുന്നില്ല. യാറയെ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തു. ഇതു കാരണം കോപ്പയില്‍ യാറക്ക് കളിക്കാന്‍ കഴിയാതെയായി. എന്നാല്‍ മൂന്നു കളിയെന്നത് ഇപ്പോള്‍ രണ്ടു കളിയായി ചുരുക്കിയിട്ടുണ്ട്. അതിനാല്‍ കോപ്പ കഴിഞ്ഞുള്ള കളിയില്‍ ചിലിക്ക് വേണ്ടി യാറയ്ക്ക് കളിക്കാം.