• 10 Jun 2023
  • 05: 24 PM
Latest News arrow

ദേശീയ സ്‌കൂള്‍ കായിക മേള അടുത്ത വര്‍ഷം മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ദേശീയ സ്‌കൂള്‍ കായികമേള അഞ്ച് സംസ്ഥാനങ്ങളിലായി നടത്താന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ വെവ്വേറെ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഗെയിംസ് ഇനങ്ങളായ ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവയും വെവ്വേറെ സംസ്ഥാനങ്ങളിലായി നടത്താനാണ് പദ്ധതി. ഓരോ വിഭാഗത്തിനും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനും കുട്ടികളിലെ കായിക ശേഷിയും ക്ഷമതയും പ്രതിഭയും കണ്ടെത്തുന്നതിന് വേണ്ടിയാണ് കായികമേള വിഭജിക്കുന്നതെന്നാണ് കേന്ദ്ര കായിക മന്ത്രാലയം നല്‍കുന്ന വിവരം. മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കായികമന്ത്രാലയം സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.

ഇത്തവണത്തെ ദേശീയ കായികമേള ജനുവരി 29 ന് കോഴിക്കോട് ആരംഭിക്കും. ദേശീയ സ്‌കൂള്‍ കായികമേള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്താനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു. കേരളത്തില്‍ മേള നടത്താനുള്ള തീരുമാനം കേരളം നേരത്തെ അംഗീകരിച്ചിരുന്നില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പും എസ്എസ്എല്‍സി പരീക്ഷയും വരുന്നത് കണക്കിലെടുത്ത് മേളയുടെ തിയ്യതി സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലുണ്ടായിരുന്നത്. പിടി ഉഷയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജ്ജും സംയുക്തമായി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കേരളത്തില്‍ ദേശീയ കായികമേള നടത്താന്‍ തീരുമാനമായത്.