• 04 Oct 2023
  • 06: 49 PM
Latest News arrow

അര്‍ജന്റീനയും പാരഗ്വായും മുന്നേറുന്നു

 രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യൂറോ ചാടി വീണ് ഹെഡ് ചെയ്ത് നേടിയ ഗോളിലൂടെ അര്‍ജന്റീന ഉറുഗ്വായെ പരാജയപ്പെടുത്തി. ന്ത് കൂടുതല്‍ നേരം അര്‍ജന്റീനയുടെ പക്കലായിരുന്നെങ്കിലും ഉറുഗ്വായ് അവര്‍ക്ക് കിട്ടിയ അവസരം ഗോളാക്കി മാറ്റിയിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു. റഫറിയെ ചോദ്യം ചെയ്തതിന് ഡഗ്    ഔട്ടില്‍ നിന്ന് ബഹിഷ്‌കൃതനായ അര്‍ജന്റീന കോച്ച് ജെറാര്‍ഡ് മാര്‍ട്ടിനോ മറ്റൊരിടത്തിരുന്നാണ് വിജയം ആഘോഷിച്ചത്. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പാരഗ്വായ് ജമൈക്കയെ ഒറ്റ ഗോളടിച്ച് തോല്‍പ്പിച്ചു.
 പാരഗ്വായ്ക്ക് ഇനി ഉറുഗ്വായെ നേരിടണം. കോപ്പ അമേരിക്കയില്‍ പാരഗ്വായും അര്‍ജന്റീനയും ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധ്യതയേറി. ഗ്രൂപ്പില്‍ നിന്ന് മികച്ച രണ്ടു ടീമുകള്‍ക്കു പുറമെ മുന്നാം സ്ഥാനത്ത് നില്‍ക്കുന്ന മികച്ച രണ്ടു ടീമുകള്‍ക്ക് കൂടി ക്വാര്‍ട്ടറില്‍ കടക്കാന്‍ അവസരമുണ്ട്.
 പാബ്ലോ സബലേറ്റയുടെ ഒരു ക്രോസിന്മേല്‍ ചാടി വീണാണ് അഗ്യൂറോ ഉറുഗ്വായ്ക്ക് എതിരെ ഗോള്‍ നേടിയത്.ഉറുഗ്വായുടെ ഡീഗോ റോളാന് ഗോള്‍ നേടാന്‍ മുന്ന് നല്ല അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഒന്നും ഗോളാക്കാനായില്ല. കളി തീരാന്‍ കാല്‍ മണിക്കൂര്‍ ബാക്കിയിരിക്കേ റോളാന്റെ  ഒരടി ബാറിന് മുകളിലൂടെ പറന്നു പോയത് ഇതിലൊന്നായിരുന്നു.

പരാഗ്വായ് ജമൈക്കക്ക് എതിരെ നേടിയ ഗോള്‍ പതിവ് രീതിയിലുള്ളതായിരുന്നില്ല. എങ്കിലും അവര്‍ ജയം അര്‍ഹിച്ചിരുന്നു. റോക്കി സാന്റാക്രൂസ് ആദ്യ പകുതിയില്‍ തന്നെ മൂന്ന് അടികള്‍ പോസ്റ്റിലേക്ക് തൊടുക്കുകയുണ്ടായി. ഇതില്‍ 20 വാര അകലെ നിന്നുള്ള ഞെട്ടിക്കുന്ന വോളി ഗോളി ഡ്വെയ്ന്‍ കേര്‍ തടുത്തു. കേറിന് പിണഞ്ഞ അബദ്ധം തന്നെയാണ് ഗോളില്‍ കലാശിച്ചത്. വിക്ടര്‍ കസീറസ് ഉയര്‍ത്തിയിട്ട പന്ത് തടുക്കാന്‍ കയറിയ കേര്‍ അത് ഹെഡു ചെയ്തു. ഹെഡര്‍ നേരെ ചെന്നു വീണത് എഡ്ഗാര്‍ ബെനിറ്റേസിന്റെ നേര്‍ക്കായിരുന്നു.ബെനിറ്റേസിന്റെ തുടയില്‍ തട്ടി പന്ത് വലയില്‍ കയറി.
 നാളെ പുലര്‍ച്ചെ 5.30 ന് ബ്രസീല്‍ കൊളംബിയയെ നേരിടും.