• 22 Sep 2023
  • 04: 39 AM
Latest News arrow

സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച കേസില്‍ നാലു പേര്‍ക്ക് തടവ്

സ്‌കൂളിനും ബസ് ഉടമക്കും വന്‍ പിഴ

അബുദബി: അബുദബിയില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌കൂള്‍ ബസില്‍ മലയാളി ബാലിക നിസ ആല(മൂന്നര) ശ്വാസം മുട്ടി മരിച്ച കേസില്‍ നാലു പേര്‍ക്ക് തടവും പിഴയും. ശിക്ഷാര്‍ഹമായ പെരുമാറ്റമോ ചെറിയ കുറ്റമോ കൈകാര്യം ചെയ്യാനുള്ള അബൂദബിയിലെ കോര്‍ട്ട് ഓഫ് ഡിമാന്വര്‍ ആണ് ശിക്ഷ വിധിച്ചത്.

ഫിലിപ്പൈന്‍ സ്വദേശിനിയായ സ്‌കൂള്‍ ബസ് അറ്റന്‍ഡര്‍, പാക്കിസ്ഥാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍, ലെബനണ്‍ സ്വദേശിയായ സ്‌കൂള്‍ ജീവനക്കാരി എന്നിവരെ മൂന്നു വര്‍ഷം തടവിനും 20,000 യുഎഇ ദിര്‍ഹം വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. അശ്രദ്ധക്കാണ് ഇവരെ ശിക്ഷിച്ചത്. ലൈസന്‍സില്ലാത്തയാളെ ജോലിക്കുവെച്ചതിന് ബസ് നല്‍കിയ ഇന്ത്യന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമക്ക് ആറു മാസം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചു. കുട്ടി പഠിച്ച അല്‍ വൊരൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോടതി സ്‌കൂളിന് ഒന്നര ലക്ഷം പിഴയും ചുമത്തി. ബസ് അറ്റന്‍ഡറും ഡ്രൈവറും നിലവില്‍ ജയിലിലാണ്. ഇവര്‍ക്കുവേണ്ടി കേസില്‍ ആരും വാദിക്കാന്‍ എത്തിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ ദാരുണമായ സംഭവം. വീരാജ്‌പേട്ട മടിക്കേരി സ്വദേശി നസീര്‍ അഹ്മദിന്റെയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടെയും മകളാണ് നിസ. അബുദബി മുറൂര്‍ റോഡിലെ അല്‍ വൊരൂദ് അക്കാദമി സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടണ്‍ എല്‍കെജി വിദ്യാര്‍ഥിനിയായിരുന്നു. നസീര്‍ അഹമ്മദ് അക്കൗണ്ടന്റാണ്.
രാവിലെ ആറോടെ അബൂദബി ഖാലിദിയയിലെ വീട്ടില്‍ നിന്ന് സ്‌കൂള്‍ ബസില്‍ യാത്ര തിരിച്ച കുട്ടി ഉറങ്ങിപ്പോയി. ബസ് സ്‌കൂളിലത്തെിയപ്പോള്‍ മറ്റു വിദ്യാര്‍ഥികള്‍ ഇറങ്ങി. എന്നാല്‍ നിസ ബസില്‍ ഉറങ്ങുന്നത് ശ്രദ്ധിക്കാതെ െ്രെഡവറും അറ്റന്‍ഡറും സ്‌കൂള്‍ ബസ് അടച്ചു പോകുകയും വായുസഞ്ചാരമില്ലാത്ത ബസില്‍ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് കേസ്. ഉച്ചക്ക് 12.30ഓടെ അധ്യയന സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ കുട്ടികള്‍ ബസില്‍ തിരിച്ചത്തെിയപ്പോഴാണ് നിസയുടെ മൃതദേഹം കണ്ടത്തെിയത്. സഹോദരി നസാഹ ആസിമ. നിസയുടെ മൃതദേഹം അബുദബിയില്‍ കബറടക്കിയിരുന്നു.