• 23 Sep 2023
  • 04: 13 AM
Latest News arrow

35 വര്‍ഷം തെരുവില്‍ ജീവിച്ച കവിയുടെ കഥ

സാവോ പോളോ: 35 വര്‍ഷമായി ബ്രസീലിലെ ഹൈലാന്റ് തെരുവില്‍ മഴയും വെയിലുമേറ്റ് കഴിയുകയായിരുന്നു റുമാന്‍ഡോ അറുഡ എന്ന വൃദ്ധന്‍. 77 വയസുള്ള റുമാന്‍ഡോയ്ക്ക് ഒരു പേരുണ്ടെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു. താടിയും മുടിയും വളര്‍ന്ന് ജട പിടിച്ച് കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വസ്ത്രമാക്കിയ അയാളെ ആരും ശ്രദ്ധിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാല്‍ അതുവഴി കടന്നു പോകാറുണ്ടായിരുന്ന ഒരു യുവതി ദിവസവും റുമാന്‍ഡോയെ അഭിവാദ്യം ചെയ്തു തുടങ്ങി. ഷാല്ലെ എന്ന ആ യുവതിയ്ക്ക് ഒരു ദിവസം റുമാന്‍ഡോ അയാള്‍ എഴുതിയ ഒരു കഷണം കടലാസ് നല്‍കി. ആ കടലാസ് കഷണം ഷാല്ലോയെ ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

റുമാന്‍ഡോ കുത്തിക്കുറിച്ച കവിതയായിരുന്നു അതില്‍. പിന്നീട് അയാളുടെ രചനകള്‍ ഷാല്ലോയുടെ കൈകളിലേക്ക് എത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പുറംലോകത്തെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ പ്രത്യേക പേജ് തുടങ്ങി ഷാല്ലോ പോസ്റ്റ് ചെയ്തു. പിന്നീട് നടന്നവയെല്ലാം അത്ഭുതങ്ങളായിരുന്നു. ഫേസ്ബുക്കില്‍ കവിതകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

ഒരുദിവസം ഫേസ്ബുക്കില്‍ ഷാല്ലയ്ക്ക് ഒരു സന്ദേശം ലഭിച്ചു. 57 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തന്റെ സഹോദരനാണ് റുമാന്‍ഡോ എന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ തെരുവില്‍ നിന്നും റുമാന്‍ഡോയ്ക്ക് പുതിയ ജീവിതം കിട്ടി. അയാള്‍ കുത്തിക്കുറിച്ച കവിതകളും കഥകളും പ്രസിദ്ധീകരിക്കാന്‍ തയ്യാറായി പ്രസാദകരെത്തി. റുമാന്‍ഡോയുടെ ജീവിതം ദ കണ്ടീഷണഡ് എന്ന ഡോക്യുമെന്ററിയിലൂടെ ലോകം അറിഞ്ഞു തുടങ്ങി.  അതിലുപരിയായി 35 വര്‍ഷമായി മഴയും വെയിലുമേറ്റുള്ള റുമാന്‍ഡോയുടെ തെരുവു ജീവിതവും അവസാനിച്ചു. സത്യത്തില്‍ ഒരു കഷണം കടലാസ് റുമാന്‍ഡോയ്ക്ക് തന്റെ ജീവിതം തിരികെ നല്‍കുകയായിരുന്നു.