• 10 Jun 2023
  • 05: 26 PM
Latest News arrow

മംഗളുരുവിലേക്ക് നേരിട്ട് ഫ്‌ളൈറ്റ്; കേരളത്തെ തഴഞ്ഞു

മനാമ: അവധിക്കാല തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്നും അബുദബിയിലേക്കും മസ്‌കത്തിലേക്കും നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുന്നു. അതേസമയം, കൂടുതല്‍ യാത്രക്കാരുള്ള കേരളത്തിലേക്ക്  അധിക സര്‍വ്വീസ് ഏര്‍പ്പെടുത്താതെ തഴയുകയും ചെയ്തു.

ആഴ്ചയില്‍ നാലു തവണയാണ് നിലവില്‍ മംഗളൂരു സെക്ടറില്‍ സര്‍വ്വീസുള്ളത്. മംഗളൂരു-മസ്‌കത്ത,് അബുദബി-മംഗളൂരു എന്ന നിലക്കാണ് ഓപ്പറേഷന്‍. ഈ സര്‍വ്വീസ് സമ്മര്‍ ഷെഡ്യൂളില്‍ പുനഃക്രമികരിച്ചാണ് നേരിട്ടുള്ള സര്‍വീസ് ഏര്‍പ്പെടുത്തുക. അബുദബിയില്‍നിന്നും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് മംഗളൂരു ഡയരക്ട് ഫ്‌ളൈറ്റ്. പുലര്‍ച്ചെ 2.20ന് അബുദബിയില്‍നിന്നും പുറപ്പെട്ട് രാവിലെ 7.35ന് മംഗളൂരുവില്‍ എത്തുന്ന വിധത്തിലാണ് സര്‍വ്വീസെന്നും എയര്‍ലൈന്‍സ് വൃത്തങ്ങള്‍ 'ദി കേരളാ പോസ്റ്റി'നോടു പറഞ്ഞു.

അവധിക്കാലത്ത് ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാകുക കേരളത്തില്‍നിന്നാണ്. എന്നാല്‍ ഈ സെക്ടറില്‍ അധിക സര്‍വ്വീസ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടേയില്ല. തിരുവന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരുടെ വര്‍ധിച്ച തിരക്കാണ് അവധിക്കാലത്ത് ഗള്‍ഫുലേക്കുണ്ടാകുക. സ്‌കൂളുകള്‍ക്ക് അവധിയുള്ള ഏപ്രില്‍, മെയ് മാസങ്ങളില്‍ മലയാളി കുടുംബങ്ങള്‍   ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത്  ദുബൈയിലേക്കാണ്. ഈ സെക്ടറില്‍ കേരളത്തിലെ ഒരു വിമാനത്താവളത്തില്‍നിന്നും കൂടുതല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടില്ല. കേരള സെക്ടറിലേക്ക് കൂടുതല്‍ സര്‍വ്വീസ് നടത്തുന്നത് പരിഗണനയിലാണെന്നാണ് എക്‌സ്പ്രസ് വൃത്തങ്ങള്‍ നല്‍കുന്ന മറുപടി.

അതേസമയം, കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ച് ഗള്‍ഫ് സെക്ടറിലേക്ക് കഴുത്തറപ്പന്‍ ചാര്‍ജാണ് ഈടാക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂള്‍ അവധിക്കാലമായതിനാല്‍ പ്രവാസികള്‍ കൂടുംബങ്ങളെ ഗള്‍ഫിലേക്ക് കൊണ്ടുവരുന്ന സമയം കണക്കിലെടുത്ത് എയര്‍ഇന്ത്യ ടിക്കറ്റ്‌നിരക്ക് ഒറ്റയടിക്ക് ഇരട്ടിയോളമായി ഉയര്‍ത്തിയതായി വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 24 വരെ കോഴിക്കോട് -ദുബൈ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ഏറ്റവും ചുരുങ്ങിയ നിരക്ക് 19,670 രൂപയാണ്. അതേസമയം,  മാര്‍ച്ച് 25 മുതല്‍ ജൂണ്‍വരെ ഏറ്റവും കുറഞ്ഞ നിരക്ക് 37,000 ഓളം രൂപവരും.  കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക് മാര്‍ച്ച് 30 വരെ 23,000 രൂപയാണ്. എന്നാല്‍, ഏപ്രിലില്‍ അത് 38,000 ആയി കുത്തനെ ഉയര്‍ന്നു.

എന്നാല്‍, ലോകത്തെതന്നെ മികച്ച എയര്‍ലൈനുകളിലൊന്നായി കണക്കാക്കപ്പെടുന്ന എമിറേറ്റ്‌സ് കോഴിക്കോട്-ദുബൈ സെക്ടറില്‍ ഏപ്രിലില്‍ 21,480 രൂപയേ ഈടാക്കുന്നുള്ളൂ. എയര്‍ ഇന്ത്യയെക്കാള്‍ 15,000 രൂപയോളം കുറവാണിത്. മേയില്‍ നിരക്ക് 19,480 രൂപവരും. എമിറേറ്റ്‌സില്‍ കൊച്ചി-ദുബൈ നിരക്ക് ഏപ്രിലില്‍ 19,680 ഉം മേയില്‍ 17,680 ഉം രൂപയാണ്.

മറ്റു വിമാനക്കമ്പനികളെല്ലാം ഒരു വര്‍ഷം വരെയുള്ള നിരക്കുകള്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ലഭ്യമാക്കുമ്പോള്‍ എയര്‍ ഇന്ത്യ തിരക്കേറിയ സീസണിലെ നിരക്ക് ഏതാനും മാസം മുമ്പ് മാത്രമാണ് പ്രഖ്യാപിക്കാറ്. ഇതുകാരണം നേരത്തെ ടിക്കറ്റെടുക്കാനാകില്ല. പ്രഖ്യാപിക്കുന്ന നിരക്കു തന്നെ വളരെ ഉയര്‍ന്നതായിരിക്കുകയും ചെയ്യും.