വ്യാജരേഖയിൽ യുവതിക്ക് രണ്ട് തവണ ജോലി; മൂന്നാം തവണ കുടുങ്ങി

കൊച്ചി: വ്യാജരേഖയിൽ രണ്ട് തവണ ജോലി നേടിയ ഉദ്യോഗാർത്ഥി മൂന്നാം തവണ കുടുങ്ങി. അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ അഭിമുഖത്തിനെത്തിയ കാസര്‍കോട് സ്വദേശി കെ. വിദ്യയാണ് കുടുങ്ങിയത്.
മഹാരാജാസ് കോളജിൽ നേരത്തെ ഗസ്റ്റ് ലക്ചറര്‍ ആയി ജോലിചെയ്തിരുന്നു എന്നുകാണിച്ച് യുവതി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞതോടെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി വിദ്യക്കെതിരെ പരാതി നല്‍കി.
കാസര്‍കോട് കോളജിലും പാലക്കാട്ടെ ഒരു കോളേജിലും ഇതേ രഖകള്‍ കാണിച്ച് വിദ്യ നേത്തെ ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്.
മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ യുവതി കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നുവെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ അടുത്ത സുഹൃത്താണെന്നും അത്തരത്തിലുള്ള ബന്ധം ഉപയോഗിച്ചാണ് വ്യാജരേഖ ചമച്ചതെന്നും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആരോപിച്ചു.
ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനിടെയാണ് വിദ്യ മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ നല്‍കിയിട്ടുള്ള മഹാരാജാസ് കോളേജിന്റെ ലോഗോ, വൈസ്പ്രിന്‍സിപ്പലിന്റെ സീല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സീല്‍ എല്ലാം വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.