അരിക്കൊമ്പൻ: സാബു. എം ജേക്കബിന് ഹൈക്കോടതിയുടെ ശകാരം

കൊച്ചി: തമിഴ് നാട്ടിൽ കഴിയുന്ന അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു. എം ജേക്കബിന് ഹൈക്കോടതിയുടെ കടുത്ത ശകാരം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും തുറന്നടിച്ച കോടതി, പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.
ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.
പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം എന്നാൽ അരിക്കൊമ്പൻ ഹർജിയിൽ അതുണ്ടോ എന്ന് ആരാഞ്ഞ കോടതി സാബു.എം ജേക്കബ് എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചു. തമിഴ്നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചിലവും സാബു വഹിക്കുമോയെന്ന് ആരാഞ്ഞ കോടതി, കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്നും പരിഹസിച്ചു.