ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം; അഫ്ഗാനിസ്ഥാൻ പ്രഭവ കേന്ദ്രം; 6.6 തീവ്രത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ജമ്മുകശ്മീര്‍, ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി ചൊവ്വാഴ്ച രാത്രി 10.17 ഓടെയാണ് ഭൂചലനമുണ്ടായത്.
അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റേയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലെ ജും എന്ന പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. കശ്മീര്‍ താഴ്‌വരയിലും ചണ്ഡീഗഢിലും ഭൂകമ്ബത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്ബനമാണ് ദല്‍ഹിയില്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. ഉത്തരേന്ത്യയില്‍ പ്രകമ്ബനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസ്സായ മേഖലകളിലേക്ക് പാഞ്ഞു.
ഭൂകമ്ബത്തെ തുടര്‍ന്ന് പല സ്ഥലത്തും മൊബൈല്‍ നെറ്റ്വര്‍ക്ക്, ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. ശര്‍കര്‍പൂരില്‍ കെട്ടിടം ചരിഞ്ഞതായി ദല്‍ഹി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കന്‍ ദല്‍ഹിലെ ചില മേഖലകളിലും ശക്തമായ പ്രകമ്ബനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.