• 01 Oct 2023
  • 07: 15 AM
Latest News arrow

മുഖ്യമന്ത്രി വായിച്ചോ, അരിതയുടെ കത്ത്?

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു കായംകുളം മണ്ഡലത്തിലെ അരിതാ ബാബു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അവര്‍ ഏറെ സവിശേഷതകള്‍ ഉള്ള സ്ഥാനാര്‍ഥി ആയിരുന്നു . ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് കൃഷ്ണപുരം ഡിവിഷനില്‍ മത്സരിച്ചു അരിത വിജയിച്ചിട്ടുണ്ട്. അന്നു ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ബി കോം ബിരുദധാരിയായ അരിതയുടെ കുടുംബം പശുക്കളെയും ആടിനെയും പോറ്റി പാല്‍ വിറ്റാണ് ഉപജീവനം നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തുളസീധരന്‍ എന്ന ബാബുവിനു ഇടക്കാലത്തു ഹൃദ്രോഗം വന്നപ്പോള്‍ പശുക്കളുടെ മേല്‍നോട്ടം അരിതക്ക് ഏറ്റെടുക്കേണ്ടി വന്നു. പുലര്‍ച്ചെ എഴുന്നേറ്റു പശുക്കളെ കുളിപ്പിക്കുക, തൊഴുത്തു വൃത്തിയാക്കുക, വീടുകളിലും ക്ഷീര സംഘത്തിലും പാല്‍ എത്തിക്കുക തുടങ്ങിയ ജോലികള്‍ അരിത ഏറ്റെടുത്തു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ മാധ്യമങ്ങള്‍ സ്വാഭാവികമായും അവരുടെ കുടുംബ പശ്ചാത്തലവും പശുക്കളെ നോക്കുന്നതും പാല്‍ വിറ്റു ജീവിക്കുന്നതുമൊക്കെ വാര്‍ത്തകളാക്കി . അതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്തു തന്നെ അരിതക്കു അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു. കായംകുളത്തെ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏക എം പി   ആരിഫ്  പ്രസംഗിച്ചത് ഇത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്, പാല്‍ സൊസൈറ്റിയിലേക്കല്ല എന്നാണ്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ യു പ്രതിഭയോട് അരിത പരാജയപ്പെട്ടു. ജനാധിപത്യത്തിലെ മര്യാദ അനുസരിച്ചു ജയിച്ചവര്‍ കൂടുതല്‍  വിനയാന്വിതരാവുകയാണ് വേണ്ടത്.അല്ലാതെ തോറ്റവരുടെ പിന്നാലെ കൂടി അവരെ നിരന്തരം പരിഹസിക്കലല്ല. അരിതയുടെ കാര്യത്തില്‍ പക്ഷേ , സംഭവിച്ചത് അതാണ്. സിപിഎമ്മിന്റെ  സൈബര്‍ പോരാളികള്‍ അവരെ വിടാതെ പിന്തുടരുകയാണ്. ഒരു സ്ത്രീ എന്ന മര്യാദ പോലും കാണിക്കാതെ സൈബര്‍ ഇടങ്ങളില്‍ അവര്‍ക്കെതിരെ അധിക്ഷേപം ചൊരിയുന്നു. കറവക്കാരി, പാല്‍ക്കാരി തുടങ്ങിയ സംബോധനകള്‍ നടത്തുന്നു. മര്യാദ കെട്ട ഈ പ്രവര്‍ത്തിക്കെതിരെ തന്റെ ഫേസ്ബുക്കില്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് അരിത എഴുതിയ തുറന്ന കത്ത് സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. അരിതയെ  മാത്രമല്ല, അവരെക്കുറിച്ചു എഴുതിയ മാധ്യമ പ്രവര്‍ത്തകരെയും വെറുതെ വിടുന്നില്ല. ഈ അധിക്ഷേപവര്‍ഷം തടയാന്‍ നടപടി എടുക്കുകയോ ചുരുങ്ങിയ പക്ഷം അവരെ തള്ളിപ്പറയുകയോ എങ്കിലും ചെയ്യണമെന്നാണ് മുഖ്യമന്ത്രിയോട് അരിത അപേക്ഷിക്കുന്നത്.  ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.  

അരിത ബാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,

ഞാന്‍ അരിത ബാബു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാര്‍ട്ടിക്കാരും അനുഭാവികളുമായ ചിലര്‍ എനിക്കെതിരെ നിര്‍ത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്.

എന്റേതുപോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീക്ക് ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമായി ഞാന്‍ കാണുന്നു. പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് ഞാന്‍ ഉപജീവനം നടത്തുന്നത്. ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാന്‍. എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.

എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്. ക്ഷീരകര്‍ഷകന്‍ ആയ സികെ ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാര്‍ഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓര്‍മ്മ കാണുമല്ലോ. കര്‍ഷകത്തൊഴിലാളിയായ കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍ ആദ്യം മത്സരിച്ചപ്പോള്‍ മാത്രമല്ല ഒടുവില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും  തലയില്‍ 
തോര്‍ത്ത് കെട്ടി കൃഷിയിടത്തില്‍ ഇറങ്ങുന്നതിന്റെ വിഷ്വല്‍ സ്റ്റോറികള്‍ പുറത്തു വന്നു. 

എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോള്‍ഡറുമായ പികെ ബിജു ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ക്കുന്നു. ബിജു സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്ന ദിവസം, കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് വയലില്‍ കറ്റ കെട്ടാന്‍ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാര്‍ത്ത. ബിജുവിന്റെ അമ്മ 20 വര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ജോലി, മകന്റെ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേര്‍ന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അതിനെ അധിക്ഷേപിക്കാന്‍ കഴിയില്ല.  ഞാനത് ചെയ്യില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ ഞാന്‍ ചെയ്ത ജോലിയാണ് പാല്‍ വില്പന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാല്‍ അതാണ് എന്റെ ജോലി. ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാന്‍ ചെയ്യുന്ന ജോലി.  സ്വാഭാവികമായും ആ ജോലി മുന്‍നിര്‍ത്തിയാണു എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ തയ്യാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികള്‍ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എന്റെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങള്‍? 

ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. 'പാല്‍ക്കാരീ' 'കറവക്കാരീ' എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാല്‍,  'കറവ വറ്റിയോ ചാച്ചീ' 'നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ,' 'നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?' എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ഞാന്‍ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ അവര്‍ പ്രചരിപ്പിക്കുന്നു. 

മാത്രമല്ല ലിന്റോ ജോസഫ് (തിരുവമ്പാടി), ആര്‍.ബിന്ദു (ഇരിഞ്ഞാലക്കുട), പി.പ്രഭാകരന്‍ (മലമ്പുഴ), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ഷെല്‍ന നിഷാദ് (ആലുവാ) എന്നീ ഇടത് സ്ഥാനാര്‍ത്ഥികളുടെയൊക്കെ കഥകള്‍ ഇതേ രീതിയില്‍ ഇതേ ചാനലിന്റെ ഇതേ പരിപാടിയില്‍ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിര്‍ സ്ഥാനാര്‍ത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല.

ഈ അധിക്ഷേപ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിപിഐഎമ്മിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഇവര്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഒരു പൊതു പ്രവര്‍ത്തകയായ ഞാനും മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു. മാറ്റി ചിന്തിപ്പിക്കുന്നു.

ഈ അധിക്ഷേപം നടത്തിയവരില്‍  ചിലര്‍ വ്യാജ ഐഡികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാര്‍. എന്നാല്‍ അവരെ ഓര്‍ത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയ നേതൃത്വത്തെ ഓര്‍ത്താണ് ഇന്ന് ഞാന്‍ ലജ്ജിക്കുന്നത്. നിങ്ങള്‍ പറയുന്ന പുരോഗമന പക്ഷ/ സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ സംസ്‌കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തൂ. അതല്ല,  എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, ദയവായി അവരെ തള്ളിപ്പറയൂ.

- അരിത ബാബു