• 01 Oct 2023
  • 07: 29 AM
Latest News arrow

സൗദിയ്ക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദുബായ്: കൊവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദിയ്ക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും സ്ഥിരീകരിച്ചു. യുഎഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണെന്നും കര്‍ശന പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ എല്ലാവരും വാക്‌സിനെടുക്കണമെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്.

പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒമിക്രോണ്‍ വകഭേദത്തിനെതിരെ വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഇസ്രായേല്‍ അറിയിച്ചു. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്താല്‍ ഇരട്ടിയോളം പകര്‍ച്ചാ ശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേല്‍  ഗവേഷകര്‍ വെളിപ്പെടുത്തി. ഇപ്പോഴുള്‌ല വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മൊഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേല്‍ വെളിപ്പെടുത്തല്‍. ഒമിക്രോണ്‍ ഭീഷണിയില്‍ ആഗോള വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച ഉണ്ടായി. ക്രൂഡ് വിലയില്‍ സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്.