• 23 Sep 2023
  • 02: 50 AM
Latest News arrow

സുഹൃത്ത് പീഡനത്തിനിരയായെന്ന മയൂഖ ജോണിയുടെ പരാതി; ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്

തൃശ്ശൂര്‍: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിംപ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവ് വെച്ചാണ് കേസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്പി പൂങ്കുഴലി അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്നതായി പറയുന്നത് 2016-ല്‍ ആണ്. അഞ്ച് വര്‍ഷം മുന്‍പത്തെ ടവര്‍ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. ആ സാഹചര്യത്തില്‍ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

പ്രതി ആശുപത്രിയില്‍ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

2016-ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ എടുത്തുവെന്നുമാണ് പരാതി. പരാതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.