• 23 Sep 2023
  • 04: 04 AM
Latest News arrow

''ചെന്നായ്ക്കളുടെ ഇടയിലേക്ക് എറിഞ്ഞുകൊള്ളൂ.. തിരിച്ചുവരും അവയെ നയിച്ചുകൊണ്ട്''; ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ശ്രീശാന്ത്

തിരുവനന്തപുരം: ഐപിഎല്‍ താരലേലത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ച് മലയാളി താരം എസ് ശ്രീശാന്ത്. തന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. കാത്തിരിക്കും. എല്ലാവരുടെയും പിന്തുണ വേണം. സമൂഹമാധ്യമത്തില്‍ ലൈവിലെത്തി ശ്രീശാന്ത് പറഞ്ഞു.

''ഐപിഎല്ലില്‍ കളിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, താരലേലത്തിന്റെ അന്തിമ പട്ടികയില്‍ പോലും ഇല്ല. എങ്കിലും പരാതിയില്ല. എട്ട് കൊല്ലം കാത്തിരിക്കാമെങ്കില്‍ ഇനിയും കാത്തിരിക്കാനാകും. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ, എല്ലാവരുടെയും പിന്തുണ തുടരണം. ഇനിയും കഠിനമായി പ്രയത്‌നിക്കും. മുമ്പില്‍ മാതൃകകളായി ഒട്ടേറെ സൂപ്പര്‍ സ്റ്റാറുകളുണ്ട്. ചില കാര്യങ്ങള്‍ നമ്മുടെ വഴിക്ക് വരില്ലെന്നാണ് അവര്‍ പഠിപ്പിച്ചിട്ടുള്ളത്. ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല.

ഏതെങ്കിലും ടീമിന് വേണമെങ്കില്‍ ഇനിയും അവസരമുണ്ട്. ഒരു സര്‍പ്രൈസ് കോള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയ്‌ലിന് ലഭിച്ചത് പോലെ ഒരവരസമാണ് പ്രതീക്ഷിക്കുന്നത്. വിജയ് ഹസാരെ ടൂര്‍ണമെന്റിലാണ് ഇപ്പോഴും തന്റെ ശ്രദ്ധ. കേരളത്തിന്റെ വിജയമാണ് ലക്ഷ്യം. ഇപ്പോള്‍ വയനാട്ടിലെ ക്യാമ്പിലാണ്. വൈകാതെ ബെംഗളൂരുവിലേക്ക് മത്സരത്തിനായി തിരിക്കും.'' ശ്രീശാന്ത് പറഞ്ഞു. 

ഇതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ മറ്റൊരു പോസ്റ്റും ശ്രീശാന്തിന്റേതായി വന്നു. ''ചെന്നായ്ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ.. ഞാന്‍ തിരിച്ചുവരും. അവയെത്തന്നെ നയിച്ചുകൊണ്ട്..'' എന്നായിരുന്നു റോക്ക് സ്റ്റാര്‍ സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയുള്ള ആ വീഡിയോ പോസ്റ്റ്. 

292 പേരാണ് ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടികയിലുള്ളത്. ഇതില്‍ 164 ഇന്ത്യക്കാരും 125 വിദേശ താരങ്ങളുമാണുള്ളത്. ജലജ് സക്‌സേന, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, എം നിഥീഷ്, മുഥുന്‍ സുദേശന്‍, റോജിത്ത് ഗണേഷന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച കേരള താരങ്ങള്‍. കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരും അന്തിമ പട്ടികയിലുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ചെന്നൈയിലാണ് ലേലം തുടങ്ങുന്നത്.