• 01 Oct 2023
  • 07: 01 AM
Latest News arrow

ആളുകള്‍ കൂട്ടപ്പലായനം തുടങ്ങി; സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവെച്ച് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: സ്വകാര്യ നയം നടപ്പാക്കുന്നത് വാട്‌സ്ആപ്പ് മെയ് മാസം 15 വരെ നീട്ടിവെച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്‌പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്‌സ്ആപ്പ് പറയുന്നു. ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

വിവരങ്ങള്‍ കൈമാറുമെന്ന വാട്‌സ്ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്‌സ്ആപ്പില്‍ നിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്‌സ്ആപ്പ് നീട്ടിവെയ്ക്കുകയായിരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് വാട്‌സ്ആപ്പ് വിവാദം മുറുകിയതിന് പിന്നാലെ അറിയിച്ചിരുന്നു. ആര്‍ക്ക് സന്ദേശം അയക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ഇക്കാര്യങ്ങളില്‍ സ്വകാര്യതയുണ്ടാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

ഫോണ്‍ നമ്പറോ വാട്‌സ്ആപ്പ് വരിക്കാര്‍ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനോ മറ്റുള്ളവര്‍ക്കോ ചോര്‍ത്തി നല്‍കില്ലെന്നും വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂവെന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ വിശദീകരണം. വാട്‌സ്ആപ്പിലെ പോലെ സമാന സേവനങ്ങള്‍ നല്‍കുന്ന സിഗ്നല്‍ ആപ്പിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലായനം ചെയ്തത്.