മൈതാനത്തെ ദൈവം വിടവാങ്ങി

ഫുട്ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന താരം ഡീഗോ മറഡോണ (60) വിടവാങ്ങിയിരിക്കുന്നു. 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു മറഡോണ. കാലുകൊണ്ടും കൈ കൊണ്ടും ചരിത്രം കുറിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊല്‍പ്പടിയ്ക്ക് നിര്‍ത്താനുള്ള അസാമാന്യ പാടവും കൊണ്ട് മൈതാനത്തെ ഓരോ പുല്‍നാമ്പുകളെപ്പോലും ത്രസിപ്പിച്ച അതിശയം. ഒരു ദൈവത്തിന് മാത്രം സാധിക്കുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസ്സുകളില്‍ ഇടം പിടിച്ച കളിക്കാരന്. മറഡോണ വിടവാങ്ങുമ്പോള്‍ ഹൃദയങ്ങള്‍ വിങ്ങുകയാണ്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലാണ് മറഡോണയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹം വിത്ത്ഡ്രോവല്‍ സിംപ്റ്റംസ് പ്രകടിപ്പിച്ചിരുന്നു.
1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിലാണ് മറഡോണ ജനിച്ചത്. ഡോണ്ഡീഗോ, ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ട് മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മറഡോണ. റോമന്‍ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ഫാക്ടറി ജീവനക്കാരനായിരുന്നു അച്ഛന് ഡോണ്‍. അദ്ദേഹത്തിന്റെ പത്ത് അംഗങ്ങളുള്ള കുടുംബത്തെ പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.
തന്റെ മൂന്നാം വയസ്സിലാണ് മറഡോണയുടെ ഫുട്ബോള്‍ ചങ്ങാത്തം ആരംഭിക്കുന്നത്. മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെ കുഞ്ഞ് മറഡോണയ്ക്ക് ഒരു പന്ത് സമ്മാനമായി കൊടുത്തു. ആ പന്തിനോട് വല്ലാത്ത അടുപ്പമുണ്ടായിരുന്ന മറഡോണയ്ക്ക്. പന്ത് ആരും എടുക്കാതിരിക്കാന്‍ ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. എപ്പോഴും പന്തുമായി നടന്നിരുന്ന മറഡോണ മറ്റ് കാര്യങ്ങളിലൊന്നും താല്‍പ്പര്യം കാണിച്ചിരുന്നില്ല. അതിന് അമ്മ ഡാല്‍മ എപ്പോഴും അവനെ ചീത്ത പറയുമായിരുന്നു. പലപ്പോഴും അവര്‍ ആ പന്ത് എടുത്ത് ഒളിപ്പിച്ചുവെയ്ക്കും. എന്നാല്‍ അതൊന്നും അവന്റെ ഫുട്ബോള്‍ കമ്പത്തെ തകര്‍ത്തില്ല. ഒടുവില്‍ ഫുട്ബോളാണ് മറഡോണയുടെ ജീവിതമെന്ന് അമ്മ തിരിച്ചറിഞ്ഞു.
ഒമ്പതാം വയസ്സില്‍ തന്നെ ആ പ്രദേശത്തെ ഏറ്റവും നല്ല കളിക്കാരനെന്ന പേര് മറഡോണ സ്വന്തമാക്കി. അവിടുത്തെ ഫുട്ബോള്‍ ടീമായിരുന്ന 'ലിറ്റില്‍ ഒനിയനി'ലേക്ക് അവന് തെരഞ്ഞെടുക്കപ്പെട്ടു. ഈ ടീമിനൊപ്പം 140 മത്സരങ്ങള്‍ അവന് ജയിച്ചുകയറി. മറഡോണുടെ അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും മികച്ച അസിസ്റ്റുകളും അളന്നുമുറിച്ച പാസുകളുമെല്ലാം മറഡോണയെ ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ടവനാക്കി.
തന്നേക്കാള്‍ പ്രായം കൂടിയവരുടെ കൂടെ കളിക്കുന്ന കുട്ടിയുടെ അസാമാന്യ കഴിവ് ശ്രദ്ധയില്‍പ്പെട്ട ബണസ് ഐറിസിലെ ഒരു ന്യൂസ് ഔട്ട്ലെറ്റ് അവനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. അവര്‍ അന്ന് അവന്റെ പേര് തെറ്റിച്ചാണ് കൊടുത്തിരുന്നത്. കാറഡോണ എന്ന്. എന്നാല്‍ ആ ലേഖനത്തോടെ മറഡോണയുടെ തലവര മാറി.
12-ാം വയസ്സില്‍ ലിറ്റില്‍ ഒനിയന്‍സില്‍ നിന്ന് ലോസ് സെബോല്ലിറ്റാസ് ക്ലബ് മറഡോണയെ റാഞ്ചി. അവിടെ നിന്ന് അര്‍ജന്റീനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങിനെ 1976ല്‍ പതിനാറ് വയസ്സ് തികയാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കേ, മറഡോണ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചു. 003 വരെ അര്ജന്റീനിയയില് പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലത്ത് അര്‍ജന്റീനോസ് ജൂനിയേഴ്സിനായി 166 മത്സരങ്ങള്‍ കളിച്ച മറഡോണ 111 ഗോളുകളും സ്വന്തമാക്കി. മറോഡണയുടെ വരവോടെ അതുവരെ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി.
1977ല്‍ പതിനാറാമത്തെ വയസ്സില്‍ മറഡോണ ദേശീയ കുപ്പായം അണിഞ്ഞു. 1977 ഫെബ്രുവരി 27ന് ഹംഗറിയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രായക്കുറവ് കാരണം 1978ല്‍ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ മറഡോണയ്ക്ക് ഇടംകിട്ടിയില്ല. 1979 ജൂണ്‍ രണ്ടിന് സ്കോട്ട്ലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് മറഡോണ രാജ്യത്തിനായുള്ള ആദ്യ ഗോള്‍ അടിച്ചെടുത്തത്.
1986 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമായിരുന്നു.
1981ല്‍ 1.96 ദശലക്ഷം ഡോളറിന് ബൊക്ക ജൂനിയേഴ്സ് മറഡോണയെ സ്വന്തമാക്കി. അതേ വര്‍ഷം തന്നെ ബൊക്ക ജൂനിയേഴ്സിനൊപ്പം അര്‍ജന്റീന ലീഗ് ക്ലബ് ഫുട്ബോള്‍ കിരീടവും മറഡോണ സ്വന്തമാക്കി. 1982ലെ ലോകകപ്പിന് പിന്നാലെ മറഡോണയെ അന്നത്തെ റോക്കോര്‍ഡ് തുകയായ 9.81 ദശലക്ഷം ഡോളര്‍ മുടക്കി സ്പാനിഷ് ക്ലബ് ബാഴ്സലോണ സ്വന്തമാക്കി. 1983ല്‍ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെല്‍ റേ കപ്പും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. ബാഴ്സയില്‍ മികച്ച രണ്ട് വര്‍ഷങ്ങളായിരുന്നു താരത്തിന്റേത്. 58 മത്സരങ്ങളില്‍ നിന്നായി ബാഴ്സയ്ക്കായി 38 ഗോളുകളും സ്വന്തമാക്കി.
പക്ഷേ, പിന്നീട് പരിക്കും വിവാദങ്ങളും അദ്ദേഹത്തെ അലട്ടി. സഹതാരങ്ങളുമായും ക്ലബ് അധികൃതരുമായും പ്രശ്നങ്ങള്‍ ഉടലെടുത്തു. ഒടുവില്‍ 1984ല്‍ ബാഴ്സ വിട്ട് ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയിലേക്ക്. അന്നത്തെ റെക്കോര്‍ഡ് തുകയായിരുന്ന 13.54 ദശലക്ഷം ഡോളറായിരുന്നു കൈമാറ്റ തുക. ബാഴ്സയിലായിരുന്ന കാലത്താണ് താന്‍ കൊക്കെയ്ന്‍ അടിമയായതെന്ന് മറഡോണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ക്ലോഡിയ വില്ലഫെയ്നുമായുള്ള ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 984 നവംബര്‍ 7ന് മറഡോണ അവരെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി. 1987 ഏപ്രില്‍ 2ന് ഇവരുടെ ആദ്യ കുട്ടി ഡാല്‍മ നെരിയ ജനിച്ചു. രണ്ടാമത്തെ മകള്‍ ജിയാനിന്ന ഡിനോരയുടെ ജനനം 1989 മെയ് 16നായിരുന്നു.
എന്നാല്‍ മയക്കുമരുന്നിന്റെ ഉപയോഗവും വഴിവിട്ട ബന്ധങ്ങളും ഈ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തി. 15 വര്‍ഷത്തിന് ശേഷം 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഡിവോഴ്സ് നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു ബന്ധത്തില്‍ തനിക്കൊരു മകനുണ്ടെന്ന കാര്യം മറഡോണ വെളിപ്പെടുത്തിയത്.
ഇതിനിടെ 1986-ല്‍ തന്റെ രണ്ടാം ലോകകപ്പില്‍ അര്‍ജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു.1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മാറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളില്‍ നിന്ന് 34 തവണ അദ്ദേഹം സ്കോര്‍ ചെയ്തു.
പിന്നീട് 1991 മാര്‍ച്ച് 17-ന് ഒരു ഫുട്ബോള്‍ മത്സരത്തിന് ശേഷം നടന്ന പരിശോധനയില്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് 15 മാസത്തെ വിലക്ക്. അര്‍ജന്റീനയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ കൊക്കെയ്ന്‍ കൈവശം വെച്ചതിന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു.
1992-ല്‍ വിലക്ക് അവസാനിച്ചെങ്കിലും നാപ്പോളിക്ക് കളിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് നാപ്പോളി വിട്ട് സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലേക്ക് കൂടുമാറി. ഒരു സീസണില്‍ സെവിയ്യയ്ക്കായി കളിച്ച താരം പിന്നീട് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് 1993-ല്‍ നാട്ടിലെ നേവല്‍സ്സ് ഓള്‍ഡ് ബോയ്സില് ചേര്‍ന്നു. പിന്നീട് 1994-ല്‍ ക്ലബ്ബിന്റെ പരിശീലനത്തില്‍ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് താരത്തെ നേവല്‍സ്സ് ഓള്‍ഡ് ബോയ്സ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ബൊക്ക ജൂനിയേഴ്സിലേക്ക്.
1994-ല്‍ പത്രക്കാരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി. ഇതിന്റെ പേരില്‍ നിയനടപടിയും നേരിട്ടു. 1994 അമേരിക്ക ലോകകപ്പില്‍ രണ്ടു കളികളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചുള്ളൂ. ഗ്രീസുമായുള്ള കളിക്കു ശേഷം നടത്തിയ പരിശോധനയില്‍ എഫെഡ്രിന്‍ എന്ന മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി. 1996-ല്‍ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.
എങ്കിലും മയക്കുമരുന്നിന്റെ ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളഷാക്കി. 2000-ല്‍ കൊക്കെയ്ന്‍ ഉപയോഗത്തെ തുടര്‍ന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങള്‍ കാരണം തളര്‍ന്നുവീണ അദ്ദേഹം യുറഗ്വായിലെ ആശുപത്രിയില്‍ ചികിത്സ നടത്തി. പിന്നീട് ലഹരി ഉപയോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ക്യൂബയില്‍. നാലു വര്‍ഷത്തോളം അവിടെ കഴിഞ്ഞു.
അതേ വര്‍ഷം ഫിഫ നടത്തിയ വോട്ടെടുപ്പില്‍ 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടാമത്തെ ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുത്തു. 2004-ല്‍ ഫുട്ബോള്‍ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായി. പിന്നീട് 2005-ല്‍ നൈറ്റ് ഓഫ് ടെന്‍ എന്ന പരിപാടിയുടെ അവതാരകനായി മാറഡോണയെത്തി. പെലെ ആദ്യ അതിഥിയായി. തുടര്‍ന്ന് മൈക്ക് ടൈസന്, സിദാന്, റൊണാള്‍ഡീഞ്ഞോ, ക്രെസ്പോ ഫിഡെല്‍ കാസ്ട്രോ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. 2008-ല്‍ അദ്ദേഹത്തെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് അര്‍ജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാര്‍ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് പുതുക്കിയില്ല.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍