കുടുംബസദസ്സുകളുടെ പ്രിയനായകന് രവി വള്ളത്തോൾ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ താരവും കഥാകൃത്തുമായ രവി വളളത്തോള്‍ അന്തരിച്ചു. അസുഖബാധിതനായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ 'ത്രയംബക' വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. രവി വളളത്തോള്‍ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൾ സൗദാമിനിയുടെയും നാടക ലോകത്തെ കുലപതികളിൽ ഒരാളായ ടി എൻ ഗോപിനാഥൻ നായരുടെയും മകനാണ് രവീന്ദ്രനാഥനെന്ന രവി വള്ളത്തോൾ.
മലപ്പുറം ജില്ലയിലാണ് രവി വളളത്തോൾ ജനിച്ചത്. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ, കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം വിദേശത്തും ദൂരദർശന്റെ വാർത്താ വിഭാഗത്തിലും ജോലി നോക്കവെയാണ് 1991-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന തന്റെ സീരിയലിൽ അഭിനയിക്കാൻ പി. ഭാസ്കരൻ ക്ഷണിക്കുന്നത്. രവിയുടെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെതായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവി വള്ളത്തോൾ അഭിനയിച്ചു.
'ശ്രീ ഗുരുവായൂരപ്പൻ', 'വസുന്ധര മെഡിക്കൽസ്', 'മണൽസാഗരം', 'പാരിജാതം', 'അമേരിക്കൻ ഡ്രീംസ്' തുടങ്ങിയ മെഗാ സീരിയലുകളിൽ രവി ശ്രദ്ധേയനായി. 'അമേരിക്കന്‍ ഡ്രീംസ്' എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. 'പാരിജാതം' എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
1976-ൽ 'മധുരം തിരുമധുരം' എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ മഞ്ഞുപെയ്തു..." എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോൾ സിനിമാ മേഖലയിൽ എത്തുന്നത്. രവി വള്ളത്തോളിന്റെ നാടകമായ 'രേവതിക്കൊരു പാവക്കുട്ടി' 1986-ൽ സിനിമയാക്കി.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ 'സ്വാതി തിരുനാൾ' ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് 'മതിലുകൾ', 'കോട്ടയം കഞ്ഞച്ചൻ', 'ഗോഡ്ഫാദർ', 'വിഷ്ണുലോകം', 'സർഗം', 'കമ്മീഷണർ', 'നീ വരുവോളം' എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. 2014-ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.
നല്ലൊരു എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ ഇരുപത്തിഅഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്. 1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഗീതാലക്ഷ്മിയാണ് ഭാര്യ. കുട്ടികളില്ല. രവി വള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി 'തണൽ' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.
സംസ്കാരം ഞായറാഴ്ച.