• 23 Sep 2023
  • 03: 59 AM
Latest News arrow

ഓസ്‌ട്രേലിയ 348 റണ്‍സ് മുന്നില്‍

സ്മിത്തിന് റെക്കോഡ്

സിഡ്‌നി:രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെങ്കിലും ക്ഷണത്തില്‍ റണ്‍സ് നേടിയ ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് അവസാനദിവസത്തിലേക്ക് കടക്കവെ വിജയപ്രതീക്ഷ നിലനിര്‍ത്തി. രണ്ടു ടീമുകളും ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌കോറുകള്‍ നേടിയെങ്കിലും അവസാനത്തെ രണ്ടുദിവസങ്ങളില്‍ പെട്ടെന്ന് കളിക്ക് ജീവന്‍ വെച്ചിരിക്കയാണ്. വള്ളിയാഴ്ച കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേല്യ 6 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി. 348 ണ്‍സിന് മുന്നിട്ടു നില്‍ക്കുകയാണ് അവര്‍. 

സിഡ്‌നിയില്‍ ഇത്രയുമധികം റണ്‍സ് നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് ആരും ജയിച്ചിട്ടില്ല.മാത്രമല്ല, പിച്ച് സ്പിന്നിനെ നന്നായി തുണക്കുന്നത് ഒരു റണ്‍ വേട്ടയ്ക്ക ഇന്ത്യക്ക് തടസ്സമായി ഭവിച്ചേക്കാം.ശനിയാഴ്ച മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അശ്വിന്‍ സ്പിന്നിന്റെ ആനുകൂല്യം മുതലെടുത്തുവെങ്കിലും ഒരുപന്തിന് ഒരു റണ്ണിലധികംനേടി ഓസ്‌ട്രേല്യ മുന്നേറി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 70 പന്തില്‍നിന്ന് 71 റണ്‍സ് നേടിയതോടെ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡും സ്വന്തമാക്കി. ആകെ 769 റണ്‍സ് നേടി സ്മിത്ത് ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡാണ് മറികടന്നത്.  ക്യാപ്റ്റന് എല്ലാവരും നല്ല പിന്തുണ നല്‍കി. റോജേഴ്‌സ് 56. ജോ ബേണ്‍സ് 66, ഹാഡിന്‍ 31 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. മാര്‍ഷ് ഒരുറണ്‍ നേടി പുറത്തായി. അശ്വിന്‍ 69 റണ്‍സിന് 4 വിക്കറ്റ് നേടി.

നേരത്തേ ഇന്ത്യയുടെ ഇന്നിംഗ്‌സ് 475 റണ്‍സിന് അവസാനിച്ചു. കോലി നാല് റണ്‍സ്‌കൂടി നേടി 147 ന് പുറത്തായി. സാഹ 35 റണ്‍സും ഭുവനേശ്വര്‍കുമാര്‍ 30 റണ്‍സും നേടിയപ്പോള്‍ 50 റണ്‍സെടുത്ത അശ്വിന്‍ തന്റെ ബാറ്റിങ് പാടവം തെളിയിച്ചു. യാദവ് 4 റണ്‍സെടുത്തപ്പോള്‍ ഷമി 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റെടുത്ത സ്റ്റാര്‍കിനാണ് കുടുതല്‍ വിക്കറ്റ്.

സ്‌കോര്‍: ഓസ്‌ട്രേലിയ:7 വിക്കറ്റിന് 572 ഡിക്ലയേഡ്. 6 വിക്കറ്റിന് 251. ഇന്ത്യ: 475