കൊറോണ അതിജീവിച്ചവരുടെ രക്തം രോഗികള്‍ക്ക് നല്‍കും; നിര്‍ണായക പരീക്ഷണവുമായി യുഎസ്

വാഷിങ്ടണ്‍: ലോകമാകെ പടര്‍ന്ന് പിടിച്ച കൊവിഡ്-19 രോഗത്തെ നേരിടാന്‍ പഴയ ചികിത്സാ രീതിയിലേക്ക് തിരിച്ചുപോയി യുഎസ്. ആധുനിക വാക്സിനുകളും ആന്റി വൈറല്‍ മരുന്നുകളും വരുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന കോണ്‍വലെസെന്റ് പ്ലാസ്മ എന്ന ചികിത്സാ രീതിയാണ് പ്രയോഗിക്കാന്‍ പോകുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ, രോഗബാധിതര്‍ക്ക് നല്കുന്ന ചികിത്സാരീതിയാണിത്. ഈ ചികിത്സാ രീതി പിന്തുടരാന് എല്ലാ ഡോക്ടര്‍മാര്‍ക്കും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രകാരമാണ് കൊറോണയെ അതിജീവിച്ചവരുടെ രക്തം രോഗികള്‍ക്ക് നല്കാന് അനുമതി നല്‍കിയിരിക്കുന്നത്. ഇപ്രകാരമുള്ള ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.
രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്നും ആന്റി ബോഡികള്‍ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 1918 കാലഘട്ടത്തില്‍ ഒരു പകര്‍ച്ചവ്യാധി പനിയ്ക്ക് കോണ്‍വലെസെന്റ് പ്ലാസ്മ എന്ന ചികിത്സാ രീതി ഉപയോഗിച്ചിരുന്നു. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ചികിത്സാ രീതിയാണ് 2002-ല്‍ സാര്‍സ് രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനയും പിന്തുടര്ന്നത്. കൂടുതല്‍ വിദഗ്ധമായ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായിരിക്കും ഇതെന്ന് വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെഫ്രി ഹെന്ഡേഴ്സണ് അഭിപ്രായപ്പെട്ടു.