വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലിൽ; ചരിത്രത്തിലാദ്യം

സിഡ്നി: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനൽ മഴ മൂലം ഉപേക്ഷിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മഴ മൂലം ടോസ് പോലും നടക്കാതെ, ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതോടെ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തി. സെമിഫൈനലിന് റിസര്‍വ് ദിനമില്ലെന്ന മഴനിയമമനുസരിച്ച്, എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെന്ന നിലയിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. സെമി ഫൈനലിന് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു.
2009-ല്‍ തുടങ്ങിയ വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. 2018-ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഈ മത്സരവും മഴമൂലം ഉപേക്ഷിക്കുകയാണെങ്കിൽ ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളിയായി എത്തും.
ഗ്രൂപ്പ് എയിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, തായ്‌ലാൻഡ് എന്നീ ടീമുകളുമാണ് ഉണ്ടായിരുന്നത്.
ഒറ്റമത്സരവും തോല്‍ക്കാതെ സെമിഫൈനല്‍വരെയെത്തി എ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി ഇന്ത്യ. നാലില്‍ നാലും ജയിച്ച് എട്ട് പോയിന്റ് നേടിയിട്ടുണ്ട്. ആദ്യമത്സരത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചു. പിന്നാലെ ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ശ്രീലങ്ക ടീമുകളെയും തകര്‍ത്താണ് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. ബൗളിങ്ങിലെ ഉജ്ജ്വല പ്രകടനവും ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷഫാലി വര്‍മയുടെ സ്ഥിരതയുമാണ് ഇന്ത്യക്ക് കരുത്താകുന്നത്.
ഗ്രൂപ്പ് ബിയില്‍ നിന്നു റണ്ണറപ്പായാണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. നാലു മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വിയേറ്റുവാങ്ങി.
ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം. ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ ലോകകപ്പുമായി പറന്നിറങ്ങുന്നത് കാണാനാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.