'കൊവിഡ്19': ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിവെച്ചു

റിയാദ്: 'കൊവിഡ്19' ആഗോളതലത്തില്‍ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിവെച്ചു. ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് സൗദി വിദേശകാര്യ മന്ത്രാലയം നിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വൈറസ് പടരുന്ന മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്ക്കും സൗദിയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സൗദിയിലേക്ക് എത്തുന്നവര്‍ അതിന് മുന്‍പ് ഏതൊക്കെ രാജ്യങ്ങൾ സന്ദര്‍ശിച്ചുവെന്നത് സംബന്ധിച്ച പരിശോധനകള്‍ എന്‍ട്രി പോയിന്റുകളില്‍ തന്നെ നടത്തും. കൂടാതെ സൗദി പൗരന്മാര്ക്കും ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാര്ക്കും രാജ്യത്തിന് അകത്തും പുറത്തും സഞ്ചരിക്കാന്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിലും നിയന്ത്രണം ഉണ്ട്. അതേസമയം വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാര്ക്ക് സൗദിയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുമതി ഉണ്ട്. സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇളവുകള്‍ ഉണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുമായി ഇടപഴകുന്നതിന് ആരോഗ്യ മുൻകരുതലുകൾ കര്‍ശനമായി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 'കൊവിഡ്19' പടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സൗദി അധികൃതർ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ച വാര്‍ത്ത അറിയാതെ നിരവധി പേർ വ്യാഴാഴ്ച കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. 3 വിമാനങ്ങളിലായി 400 പേര് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. ഇവരെയെല്ലാം അധികൃതര്‍ തിരിച്ചയച്ചു.