കൊറോണ: ടോക്യോ ഒളിമ്പിക്സിന്റെ നടത്തിപ്പിനെക്കുറിച്ച് ആശങ്ക

ടോക്യോ: ചൈനയിലും ജപ്പാനിലും കൊറോണ വൈറസ് ബാധയും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ജൂലായില്‍ ജപ്പാനിലെ ടോക്യോവിൽ അരങ്ങേറേണ്ട ഒളിമ്പിക്സ് 2020-ന്റെ നടത്തിപ്പിനെക്കുറിച്ച് ആശങ്കയുമായി സംഘാടക സമിതി രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ടോക്യോ ഒളിമ്പിക്സ് സംഘാടക സമിതി ചീഫ് എക്സിക്യൂട്ടീവ് തോഷിരോ മ്യൂട്ടോ പറഞ്ഞു. പകര്‍ച്ചവ്യാധി മത്സരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ, ടോക്യോ ഒളിമ്പിക്സ് 2020-നുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്ത പോലെ തുടരുന്നതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും അവരുടെ മെഡിക്കല്‍ വിദഗ്ധരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി തടയാനും വൈറസ് ബാധയുടെ ആഘാതം കുറയ്ക്കാനുമായി കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ഐഒസി വക്താവ് അറിയിച്ചു.
രാജ്യത്ത് നിന്നും വൈറസിനെ ഉന്മൂലനം ചെയ്യാനായി ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഷിന്‍സോ ആബെയും ദൗത്യത്തില്‍ പങ്കാളിയാണെന്നും ജപ്പാന് വ്യക്തമാക്കി. കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അത്ലറ്റ്സ് വില്ലേജ് മേയര്‍ സാബുറോ കവബൂച്ചി പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ച് 636 പേരാണ് ചൈനയില്‍ മാത്രം ഇതിനോടകം മരിച്ചത്. രാജ്യത്ത് 30,000 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വൈറസ് ലോകമെമ്പാടും പടരുകയാണ്. 27 രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ