നാവികസേനയിൽ സമൂഹമാദ്ധ്യമങ്ങള്‍ക്കും സ്മാർട്ട്ഫോണിനും വിലക്ക്; ചാരവൃത്തിക്കേസ് അന്വേഷിക്കാൻ എൻ.ഐ.എ

ന്യൂദൽഹി: നാവികസേനയിൽ ഇനി മുതൽ സമൂഹമാദ്ധ്യമങ്ങള്‍ക്ക് വിലക്ക്. ഫെയ്സ്ബുക്ക്, ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മറ്റ് സമൂഹമാദ്ധ്യമ സൈറ്റുകള്‍ എന്നിവയ്ക്കും വിലക്ക് ബാധകമാണ്. ശത്രുരാജ്യങ്ങള്‍ വ്യാപകമായ തോതില്‍ ചാരവൃത്തിക്ക് സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിന് നാവികസേന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാവികസേനയില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ സ്റ്റാഫിന് ഉള്‍പ്പടെ ഈ വിലക്ക് ബാധകം ആണ്.
കപ്പലുകളിലും നേവല്‍ബേസിലും കപ്പല്‍ശാലകളിലും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതിനും നാവികസേന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാവികസേനാ അംഗങ്ങള്‍ ഉള്‍പ്പെട്ട ചാരവൃത്തി കേസിനെക്കുറിച്ച് എന്‍ ഐ എ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നറിയുന്നു. ഇക്കഴിഞ്ഞ 27-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെയും ഒരു ഹവാല ഏജന്റിനേയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് വഴി നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന് സ്ത്രീകള്‍ നാവികസേനാ ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്കു നയിക്കുകയായിരുന്നു.
വിശാഖപട്ടണം, മുംബൈ, കാര്‍വാര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നതിനിടെ ഇവര്‍ 2018 പകുതി മുതല്‍ ഇന്ത്യന്‍ കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐ യ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ കൈമാറിയിരുന്നു എന്ന് കണ്ടെത്തിയിരുന്നു.