• 01 Oct 2023
  • 06: 47 AM
Latest News arrow

''ശാപം... ആ ചെറുക്കനെ കളിപ്പിക്കാത്തതിന്റെ ശാപം''; സഞ്ജു വിളികളാല്‍ മുഖരിതമായി സ്റ്റേഡിയം, പന്തിന് കൂവല്‍, രോഷാകുലനായി കോഹ്‌ലി

തിരുവനന്തപുരം: ഫോമിലല്ലാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും അതൊക്കെയും അവഗണിക്കുകയാണ് ബിസിസിഐ. വിവിധ കോണുകളില്‍ നിന്നും സഞ്ജുവിനായി ഉയര്‍ന്ന മുറവിളികള്‍ക്കൊടുവില്‍ അദ്ദേഹത്തെ ടീമിലെടുത്തുവെന്നല്ലാതെ ഇതുവരെ കളിപ്പിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. 

ഇന്ത്യാ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരത്തില്‍ സഞ്ജു കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍ സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ പക്ഷേ, ടീം ലിസ്റ്റ് പുറത്തുവന്നതോടെ കടുത്ത നിരാശയിലായി. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം.

ഇതോടെ സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെ കലിപ്പ് മുഴുവന്‍ കാണികള്‍ തീര്‍ത്തത് ഋഷഭ് പന്തിനോടായിരുന്നു. ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഋഷഭ് പന്തിന്റെ പേര് പറഞ്ഞപ്പോള്‍ സ്‌റ്റേഡിയം കൂക്കിവിളികളാല്‍ നിറഞ്ഞു. മത്സരത്തിനിടെ പന്ത് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ സഞ്ജുവിന്റെയും ധോണിയുടെയും പേര് വിളിച്ചായിരുന്നു പന്തിനെ കാണികള്‍ കളിയാക്കിയത്. ഇതോടെ ക്യാപ്റ്റന്‍ കോഹ്‌ലിയ്ക്ക് കാണികളോട് മിണ്ടാതിരിക്കാന്‍ പറയേണ്ട ഗതികേടായി. അഞ്ചാം ഓവറില്‍ എവിന്‍ ലൂയിസിന്റെ ക്യാച്ച് പന്ത് നഷ്ടപ്പെടുത്തിയപ്പോഴാണ് കാണികളുടെ രോക്ഷം കോഹ്‌ലിയും ടീം മാനേജ്‌മെന്റും ശരിയ്ക്കും അറിഞ്ഞത്. പന്തിനെതിരെയുള്ള പ്രതിഷേധം നിര്‍ത്താന്‍ ഇടപെട്ട കോഹ്‌ലി അല്‍പ്പം രൂക്ഷമായി തന്നെ പ്രതികരിച്ചു. 

പിന്നീട് ഗ്ലൗസ് നല്‍കാനായി സഞ്ജു മൈതാനത്തിറങ്ങിയപ്പോള്‍ സ്‌റ്റേഡിയം ഹര്‍ഷാരവങ്ങളാല്‍ മുഖരിതമായി. ഇക്കാര്യം ബിസിസിഐ തങ്ങളുടെ ട്വിറ്ററില്‍ വീഡിയോ ഉള്‍പ്പെടെ ട്വീറ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തെ കാണികള്‍ അവരുടെ സ്വന്തം സഞ്ജുവിന് വേണ്ടി ഉയര്‍ത്തുന്ന ഹര്‍ഷാരവം എന്ന് പറഞ്ഞായിരുന്നു ബിസിസിഐയുടെ ട്വീറ്റ്. ഇതിനോട് ' രണ്ടും കൂടി ഒരുമിച്ച് വേണ്ടാട്ടോ' എന്ന പ്രതികരണമാണ് പല ഭാഗത്തു നിന്നും ഉയരുന്നത്.