ആദ്യ ടി20യില്‍ ജയം ബംഗ്ളാദേശിന്

ന്യൂദൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിന് അയൽക്കാർ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 148 റണ്‍സിലൊതുങ്ങി. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു.
ടി20യില്‍ ഇതാദ്യമായാണ് ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ജയം നേടുന്നത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി.
43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 60 റൺസ് നേടി പുറത്താവാതെ നിന്ന മുഷ്ഫിഖുര്‍ റഹിം ടോപ്‌സ്‌കോററായി. സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നയീം (26), ലിറ്റണ്‍ ദാസ് (7) എന്നിവരെ മാത്രമേ ബംഗ്ലാദേശിനു നഷ്ടമായുള്ളൂ. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. റിഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22), ലോകേഷ് രാഹുല്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
ബംഗ്ലാദേശിനു വേണ്ടി ഷഫിയുല്‍ ഇസ്ലാം, അമിനുല്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി.