• 22 Sep 2023
  • 03: 56 AM
Latest News arrow

വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: മേരി കോമിനു പിന്നാലെ ഇന്ത്യയ്ക്ക് മെഡലുറപ്പിച്ച് മഞ്ജു റാണിയും ജമുന ബോറോയും ലൗലിന ബോർഗോഹെയ്‌നും

ഉലാന്‍ ഉദെ (റഷ്യ): മേരി കോമിനു പിന്നാലെ മഞ്ജു റാണിയും ജമുന ബോറോയും ലൗലിന ബോർഗോഹെയ്‌നും വനിതാ ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പിച്ചു.

54 കിലോഗ്രാം  വിഭാഗത്തില്‍ സെമിയിലെത്തിയതോടെയാണ് ജമുന ബോറോയ്ക്ക് മെഡലുറപ്പായത്. ജര്‍മനിയുടെ ഉ‍ർസുല ഗോട്ടോലോബിനെ 4-1 എന്ന സ്‌കോറിനാണ് ജമുന തോല്‍പ്പിച്ചത്. തായ്‌ലന്‍ഡിന്റെ  ചുതാമത് റക്‌സത്താണ് സെമിയില്‍ ജമുനയുടെ എതിരാളി.

48 കിലോഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ 4-1 എന്ന സ്കോറിന് തോൽപ്പിച്ചാണ് മഞ്ജു റാണി സെമി ഉറപ്പാക്കിയത്. ഇതാദ്യമായാണ് മഞ്ജു റാണി ലോക ബോക്‌സിംഗില്‍ സെമിയിലെത്തുന്നത്.

69 കിലോഗ്രാം വിഭാഗത്തിൽ  പോളണ്ടിന്‍റെ കരോളിന കോസെവ്സ്കയെ 4-1 എന്ന സ്കോറിന് തോൽപ്പിച്ചാണ് ലൗലിന ബോർഗോഹെയ്ൻ സെമിയും മെഡലും ഉറപ്പാക്കിയത്.

ആറു തവണ ലോക ചാംപ്യനായിട്ടുള്ള ഇന്ത്യയുടെ മേരി കോം 51 കിലോ ഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ വലെന്‍സിയ വിക്ടോറിയയെ  തോല്‍പ്പിച്ച് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ലോക ബോക്‌സിംഗില്‍ എട്ടു മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയാണ് മേരി കോമിനുള്ളത്.

അതേസമയം, 81 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായ കവിതാദേവി ചഹാലിന് ബെലാറൂസിന്റെ കവലേവ കറ്റ്സിയാറിനയോട് 1-4 എന്ന സ്കോറിന് അടിയറവ് പറയേണ്ടി വന്നു.