• 04 Oct 2023
  • 05: 49 PM
Latest News arrow

'ചന്ദ്രയാൻ-2' ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം: ഓർബിറ്ററും ലാൻഡറും ഇന്ന് വേർപെടും

ബംഗളൂരു: 'ചന്ദ്രയാൻ-2' ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടമായ ചന്ദ്രയാൻ-2 ഓർബിറ്ററും വിക്രം ലാൻഡറും വേർപെടുന്ന പ്രക്രിയ ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.45നും 1.45നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്ററും വിക്രം ലാൻഡറും രണ്ടായി വേർപെടുക. ഏതാനും  നിമിഷങ്ങൾ മാത്രം നീണ്ട് നിൽക്കുന്ന പ്രക്രിയയിലൂടെയായിരിക്കും ഈ വേർപിരിയൽ.

ഇന്നലെ വൈകീട്ട് 6 .21 ന് നടന്ന ഉപഗ്രഹത്തിന്‍റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണപഥ മാറ്റത്തിലൂടെ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോഴുള്ളത്. രണ്ടായി പിരിഞ്ഞതിന് ശേഷം ഓർ‍ബിറ്റർ ഈ ഭ്രമണപഥത്തിൽ തന്നെ തുടരും. വിക്രം വേർപെട്ടതിന് ശേഷം ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

വിക്രം ലാൻഡറിനെ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകൾ.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും. തുടർന്ന് ലാൻഡിംഗിനാവശ്യായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.

ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ; ദക്ഷിണ ധ്രുവപ്രദേശത്തിറങ്ങുന്ന ആദ്യ രാജ്യവും. 

   .