നെഹ്‍റു ട്രോഫി നടുഭാഗം ചുണ്ടന്; ആദ്യ 'ചാംപ്യൻസ് ബോട്ട് ലീഗ്' ചാമ്പ്യനെന്ന ചരിത്രനേട്ടം

ആലപ്പുഴ: അറുപത്തേഴാമത് നെഹ്‍റു ട്രോഫി പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടന് . ആദ്യ ചാംപ്യൻസ് ബോട്ട് ലീഗ് ചാമ്പ്യനെന്ന ചരിത്രനേട്ടത്തിനുടമയായതും നടുഭാഗം ചുണ്ടൻ തന്നെ. രണ്ടാം സ്ഥാനത്തെത്തിയത് യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടൻ. പൊലീസ് ബോട്ട് ക്ലബ് വകയായ കാരിച്ചാൽചുണ്ടൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
കാരിച്ചാൽ ചുണ്ടൻ(പൊലീസ് ബോട്ട് ക്ലബ്ബ്), ചമ്പക്കുളം ചുണ്ടൻ( യുബിസി കൈനകരി), ദേവസ് ചുണ്ടൻ ( എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് കുമരകം), നടുഭാഗം ചുണ്ടൻ ( പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബ്) എന്നീ വള്ളങ്ങളാണ് ഫൈനൽസിൽ നെഹ്‍റു ട്രോഫിക്കായി മത്സരിച്ചത്.
പുന്നമടക്കായലിൽ നടന്ന അറുപത്തേഴാമത് നെഹ്‍റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആദ്യമായി നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആവേശം നിറച്ച് മുഖ്യാതിഥിയായി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഉണ്ടായിരുന്നു. നെഹ്‍റു ട്രോഫി വള്ളം കളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രളയദുരിതത്തിൽ ഇരയായവർക്കൊപ്പമുണ്ടെന്ന് സച്ചിൻ പറഞ്ഞു. "പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമുണ്ട് താൻ. വെല്ലുവിളികൾ മറികടക്കണം. കായിക ഇനങ്ങൾക്ക് എന്നും കേരളം പിന്തുണ നൽകിയിട്ടുണ്ട്. അത് തനിക്ക് നേരിട്ടറിയാവുന്നതാണ്" - സച്ചിൻ പറഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന വള്ളം കളി മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് കേരള ഐക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.
രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‍സ് മത്സരത്തോടെയാണ് ജലമേളയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. , പിന്നീട് മാസ് ഡ്രിൽ, ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‍സ് എന്നിവയും നടന്നു.