ചാത്തുണ്ണി മാഷിന്റെ ദൗത്യം

തൃശൂര്‍: പ്രഗത്ഭ ഫുട്‍ബോൾ പരിശീലകൻ ടി കെ ചാത്തുണ്ണിയുടെ ആത്മകഥയായ 'ഫുട്ബോൾ മൈ സോൾ'എന്ന പുസ്തകം തൃശൂരിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ലോക ഫുട്ബോളിന്‍റെ സൗഭാഗ്യമാണ് ടി കെ ചാത്തുണ്ണി എന്ന പരിശീലകനെന്ന് മുൻ ഇന്ത്യൻ നായകന്‍ ബ്രൂണോ കുടിഞ്ഞോ 'ഫുട്ബോൾ മൈ സോൾ' പ്രകാശനം ചെയ്ത് അഭിപ്രായപ്പെട്ടു. തന്‍റെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഫുട്ബോളിന്‍റെ ഉന്നതിക്കായി ശ്രമം തുടരുമെന്നും ടി.കെ ചാത്തുണ്ണി പറഞ്ഞു.
ചാലക്കുടിയിൽ പന്തുതട്ടിത്തുടങ്ങിയ കാലം മുതൽ ഫുട്ബോൾ ലോകത്തെ പരിശീലകനായത് വരെയുള്ള കഥ പറയുകയാണ് ടി കെ ചാത്തുണ്ണി തന്റെ ആത്മകഥയില്‍ . ഇക്കാലത്തിനിടയ്ക്ക് കേരള പൊലീസ്, മോഹൻ ബഗാൻ തുടങ്ങി വിവിധ ടീമുകളെ വിജയിപ്പിച്ചതും അതിന് പിന്നിലെ കഠിനാധ്വാനവും വിവരിക്കുന്നു. കേരള ഫുട്ബോൾ നേരിട്ട വെല്ലുവിളികളും വിവാദങ്ങളും എല്ലാം ചാത്തുണ്ണിയിലൂടെ 'ഫുട്ബോൾ മൈ സോള്‍' എന്ന പുസ്‌തകം പറയുന്നു.
ഐ.എം വിജയൻ, ജോപോൾ അഞ്ചേരി, സി വി പാപ്പച്ചൻ തുടങ്ങി ടി കെ ചാത്തുണ്ണിയുടെ പ്രഗത്ഭരായ ശിഷ്യരെല്ലാം ചടങ്ങിനെത്തിയിരുന്നു.
കറന്‍റ് ബുക്‌സാണ് 'ഫുട്ബോൾ മൈ സോൾ' പ്രസിദ്ധീകരിച്ചത്.