ഒത്തുകളി ആരോപണം: മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മൂന്ന് മാസം വിലക്കും 50,000 ഡോളര്‍ പിഴയും

ബ്യൂണസ് അയേഴ്‌സ്: വിഖ്യാത അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസിക്ക് ലാറ്റിനമേരിക്കൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മൂന്ന് മാസം വിലക്ക് ഏർപ്പെടുത്തി. 50,000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്‍റെ പേരിലാണ് നടപടി.മെസിക്ക് അപ്പീല്‍ നല്‍കാൻ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്.
ഇനി നവംബര്‍ മൂന്നിന് മാത്രമേ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്താനാകൂ. അഞ്ച് ദിവസത്തിന് ശേഷം മെക്‌സിക്കോക്കെതിരെയും സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെയും ഒക്‌ടോബര്‍ ഒന്‍പതിന് ജര്‍മനിക്കെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസിക്ക് കളിക്കാനാവില്ല.
ചിലിക്കെതിരായ മല്‍സരശേഷം റഫറിക്കെതിരെ മെസി ഗുരുതര വിമർശനമാണ് ഉന്നയിച്ചത്. ബ്രസീലിന് കിരീടം നല്‍കാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. കോപ്പയില്‍ അര്‍ജന്‍റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡല്‍ വാങ്ങാതെ മെസി മടങ്ങി. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്.കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.