വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ധോണിയില്ല; രണ്ടു മാസം സൈനിക സേവനത്തിന്; വിരമിക്കൽ ഇപ്പോഴില്ല

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ എം.എസ് ധോണി ഇല്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ധോണി സെലക്ഷന് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അടുത്ത രണ്ട് മാസം സൈന്യത്തിന്റെ കൂടെ ചെലവഴിക്കാനാണ് ധോണിയുടെ തീരുമാനം.
രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോണി ആവശ്യപ്പെട്ടതായി ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
"മൂന്നു കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ എം.എസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ല. അദ്ദേഹം സൈനികസേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണ്. അത് നേരത്തേ തന്നെ തീരുമാനിച്ച കാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്."- ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
സൈന്യത്തില്‍ പാരച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. ധോണി ഉടനെയൊന്നും വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദീര്‍ഘകാല സുഹൃത്തായ അരുണ്‍ പാണ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച്ചയാണ് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെയാകും പരിഗണിക്കുക. ടെസ്റ്റില്‍ ശ്രീകര്‍ ഭരതിനെയോ, വൃദ്ധിമാന്‍ സാഹയെയോ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുക്കാനും സാദ്ധ്യതയുണ്ട്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര തുടങ്ങുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ