• 22 Sep 2023
  • 03: 32 AM
Latest News arrow

ന്യൂസീലാൻഡ് 'ഇൻ'; പാക്കിസ്ഥാൻ 'ഔട്ട്'

ലണ്ടന്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാൻ സെമിയിലെത്താതെ പുറത്തായി. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനെ മറികടന്ന് ന്യൂസീലാന്‍ഡ് സെമിയില്‍ കടന്നു. ലോർഡ്‌സിൽ ബംഗ്ലാദേശിനെതിരെ 94 റണ്‍സ് ജയം നേടിയെങ്കിലും സെമിയിലെത്താൻ പാക്കിസ്ഥാനെ ഭാഗ്യം തുണച്ചില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ബംഗ്ലാദേശിന്റെ മുസ്‌താഫിസുറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ കൂറ്റന്‍ സ്‌കോറിലെത്താനായില്ല. സൈഫുദീന്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി.  ഇമാം ഉള്‍ ഹഖ് സെഞ്ചുറിയും(100) ബാബര്‍ അസം അര്‍ദ്ധ സെഞ്ചുറിയും(96) നേടി. അവസാന ഓവറുകളില്‍ ഇമാദ് വസീമാണ്(26 പന്തില്‍ 43) പാക്കിസ്ഥാനെ 300 കടത്തിയത്.

പാക്കിസ്ഥാന്‍റെ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.1 ഓവറില്‍ 221ല്‍ പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് രണ്ടാം ഓവറില്‍ ഏഴ് റണ്‍സ് പിന്നിട്ടതോടെ തന്നെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ബംഗ്ലാദേശിനായി ലോകകപ്പിലെ ഉജ്ജ്വല പ്രകടനം അവസാന മത്സരത്തിലും തുടര്‍ന്ന ഷാക്കിബ് അല്‍ ഹസന്‍ അര്‍ദ്ധ സെഞ്ചുറി(77 പന്തില്‍ 64) നേടി. 9.1 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുമായി പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രിദി തിളങ്ങി. ഷദാബ് രണ്ടും ആമിറും വഹാബും ഓരോ വിക്കറ്റും നേടി.

സ്‌കോര്‍: പാക്കിസ്ഥാന്‍-315/9 (50), ബംഗ്ലാദേശ്-221/10 (44.1)

ഇന്ന് ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ നേരത്തെ പുറത്തായ ശ്രീലങ്കയെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലീഡ്സില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ഇന്ന് തന്നെയുള്ള രണ്ടാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. അങ്ങനെ വന്നാല്‍ സെമിഫൈനല്‍ ഫിക്ച്ചറിലും മാറ്റം വരും. എട്ട് കളികളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച അഞ്ച് പോയിന്‍റ് മാത്രമുള്ള ദക്ഷിണാഫ്രിക്കയും നേരത്തെ തന്നെ സെമി കാണാതെ പുറത്തായതാണ്.