• 22 Sep 2023
  • 04: 54 AM
Latest News arrow

കിവീസിന് ആദ്യ തോൽവി; സെമിയുറപ്പിക്കാൻ ഇന്ത്യ

ബര്‍മിംഗ്ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അപരാജിതരായിരുന്ന ന്യൂസീലാന്‍ഡിന് ആദ്യ തോല്‍വി. ചിരവൈരികളായ ഇന്ത്യയോടേറ്റ തോല്‍വിക്കു ശേഷം ഉണർന്നു കളിച്ച പാക്കിസ്ഥാന്  മുന്നിലാണ്  ന്യൂസീലാന്‍ഡിന്റെ അപരാജിത കുതിപ്പ് അവസാനിച്ചത്. പാക്കിസ്ഥാനോട് ആറ് വിക്കറ്റിനാണ് കിവീസ് പരാജയപ്പെട്ടത്. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിർത്താനും പാക്കിസ്ഥാന് കഴിഞ്ഞു. എന്നാല്‍ സെമിയുറപ്പിക്കാന്‍ കിവീസിന് കാത്തിരിക്കേണ്ടി വരും. ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ന്യൂസീലാന്‍ഡിനു സെമിയിലെത്താം.

ബര്‍മിംഗ്ഹാം എഡ്‌ബാസ്റ്റണിൽ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. പാക്കിസ്ഥാന്‍ മറുപടി ബാറ്റിംഗിൽ  49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ അസം പുറത്താവാതെ നേടിയ സെഞ്ചുറിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ചു പന്തും ആറും വിക്കറ്റും ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാൻ  വിജയം കണ്ടത്.

നേരത്തെ,  ജയിംസ് നീഷാം (പുറത്താവാതെ 97), കോളിന്‍ ഡി ഗ്രാന്‍ഹോം (64) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ന്യൂസീലാന്‍ഡ് 237 റണ്‍സെടുത്തത്. എന്നാല്‍ ഗ്രാന്‍ഹോം പുറത്തായത് തിരിച്ചടിയായി.

ഇന്ന് വ്യാഴാഴ്ച, ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.  തുടര്‍ച്ചയായി വിജയം നേടിയെത്തുന്ന ഇന്ത്യയ്ക്ക് വിന്‍ഡീസ് വലിയ എതിരാളികളാകില്ലെങ്കിലും കരുത്തരായ കരീബിയന്‍ പടയെ തളളിക്കളയാനാവില്ല. മുന്‍ ചാമ്പ്യന്മാരാണ് വെസ്റ്റ് ഇന്‍ഡീസ്. മൂന്ന് പോയിന്‍റ്  മാത്രമുള്ള വിന്‍ഡീസ് തോറ്റാൽ സെമി കാണാതെ പുറത്താകും.