• 23 Sep 2023
  • 04: 28 AM
Latest News arrow

ഇംഗ്ളീഷ് മണ്ണിൽ ഹീറോയിസം കാട്ടി ശ്രീലങ്ക

ലീഡ്‌സ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരും കരുത്തരുമായ ഇംഗ്ലണ്ടിനെ 20 റണ്‍സിന് അട്ടിമറിച്ച് ശ്രീലങ്ക. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 232 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഈ ചെറിയ സംഖ്യ നിഷ്പ്രയാസം മറികടക്കാമെന്ന അമിതമായ ആത്മവിശ്വാസത്തോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ലസിത് മലിംഗ നയിച്ച ബൗളിംഗ് നിര  തകർത്തു കളഞ്ഞു. 47 ഓവറില്‍ മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെട്ട് 212 റൺസെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ.

മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ബാറ്റിംഗില്‍ എയ്ഞ്ചലോ മാത്യൂസാണ്(85*) ശ്രീലങ്കയുടെ ടോപ് സ്‌കോറർ.

ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ടു വിക്കറ്റും നേടി.

വമ്പന്‍ സ്‌കോറുകള്‍ അടിച്ചുകൂട്ടി ശീലിച്ച ഇംഗ്ലണ്ടിനെ തങ്ങളുടെ ചെറിയ സ്‌കോർ മറികടക്കാൻ വിടാതെ ലീഡ‌്‌സില്‍ മുട്ടുകുത്തിച്ച ശ്രീലങ്ക ഇതോടെ റെക്കോഡും നേടി. ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ജയം (5) നേടുന്ന ടീമായി ശ്രീലങ്ക.

ഇന്ന് രണ്ടു കളികളുണ്ട്. റോസ്‌ബൗൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെയും  ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെസ്റ്റിൻഡീസ് ന്യൂസീലാൻഡിനെയും നേരിടും.