• 23 Sep 2023
  • 02: 11 AM
Latest News arrow

ഓസ്‌ട്രേലിയയോട് പൊരുതിത്തോറ്റ് ബംഗ്ലാദേശ്; ശനിയാഴ്ച ഇന്ത്യ-അഫ്ഗാൻ മത്സരം

ട്രെന്‍ഡ്ബ്രിഡ്ജ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയ അടിച്ചുകൂട്ടിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാൻ പൊരുതിയെങ്കിലും കീഴടങ്ങി ബംഗ്ലാദേശ്. 382 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 333 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 48 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. എന്നാൽ വലിയ ലക്ഷ്യത്തിനു മുന്നിൽ പകച്ചുനിൽക്കാതെ അവസാന നിമിഷം വരെ പൊരുതാന്‍ ബംഗ്ലാദേശിന് സാധിച്ചു.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 381 റണ്‍സ് നേടിയത്.

ഡേവിഡ് വാര്‍ണറും(166) ആരോണ്‍ ഫിഞ്ചും(53) ചേര്‍ന്നാണ് ബംഗ്ലാദേശ് ബൗളിംഗിനെതിരെ റൺസ് അടിച്ചുകൂട്ടിയത്. വാര്‍ണര്‍ 147 പന്തിലാണ് 166 റണ്‍സെടുത്തത്. 14 ബൗണ്ടറിയും അഞ്ച് സിക്‌സറും വാർണറിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് വാര്‍ണര്‍ കണ്ടെത്തിയത്. സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിഖുര്‍ റഹീം (102 ) സെഞ്ചുറി നേടിയപ്പോള്‍ തമീം ഇക്ബാലും മഹമുദ്ദുള്ളയും ഹാഫ് സെഞ്ചുറി സ്വന്തമാക്കി. ഓസ്ട്രേലിയക്കായി നഥാന്‍ കോട്ടര്‍നെെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇതോടെ, 2005ന് ശേഷം ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാമെന്ന ബംഗ്ലാദേശ് സ്വപ്നം വീണ്ടും മുടങ്ങി.

ഇന്ന് ഹെഡിങ്‌ലി കർണിജി ഗ്രൗണ്ടിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും.

നാളെ രണ്ടു കളികളുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനെയും വെസ്റ്റിൻഡീസ് ന്യൂസീലാൻഡിനെയും നേരിടും.