• 22 Sep 2023
  • 03: 20 AM
Latest News arrow

സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ ബ്രാ; മലയാളി ഗവേഷകയ്ക്ക് 'നാരീശക്തി' പുരസ്‌കാരം

തൃശൂര്‍: സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ പ്രത്യേക രീതിയില്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി ഗവേഷകയ്ക്ക് 'നാരീശക്തി' പുരസ്‌കാരം. അത്താണി സീ മെറിറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ. സീമയാണ് ഈ വിശിഷ്ട പുരസ്‌കാരത്തിന് അര്‍ഹയായത്. ഇവര്‍ നിര്‍മിച്ച ബ്രായില്‍ സ്തനാര്‍ബുദം കണ്ടുപിടിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

സ്തനാര്‍ബുദം ഉണ്ടോ ഇല്ലയോ എന്ന് ഇത് ധരിച്ചാല്‍ മിനിറ്റുകള്‍കൊണ്ട് അറിയാം. ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും ഇതുപയോഗിച്ച് പരിശോധന നടത്താം. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോക്കറ്റിലൂടെ കംപ്യൂട്ടറിലേക്ക് ലഭിക്കുന്ന ദ്വിമാനചിത്രം രോഗമുണ്ടോ ഇല്ലയോ എന്ന വിവരം നല്‍കും. വസ്ത്രത്തിനുള്ളിലെ സെന്‍സറുകളാണ് ദ്വിമാനചിത്രമെടുക്കുന്നത്. യെസ് അല്ലെങ്കില്‍ നോ എന്ന പ്രാഥമിക വിവരത്തിലൂടെ ഒരു ആശ വര്‍ക്കര്‍ക്കുപോലും രോഗനിര്‍ണയം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

15 മുതല്‍ 30 മിനിറ്റിനകം ഒരാളിന്റെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും 500 രൂപയില്‍ താഴെ മാത്രമേ ഇത്തരമൊരു ബ്രാ വികസിപ്പിക്കാന്‍ ചെലവായിട്ടുള്ളുവെന്നും വാണിജ്യാടിസ്ഥാനത്തില്‍ 200 രൂപയ്ക്ക് ഉത്പാദിപ്പിക്കാനാവുമെന്നും ഡോ.സീമ പ്രതികരിച്ചു.

ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് 'നാരീശക്തി' പുരസ്‌കാരം. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ രാഷ്ട്രപതിയില്‍ നിന്നും സീമ പൂരസ്‌കാരം ഏറ്റുവാങ്ങും. ഇതോടൊപ്പം 'നാഷണല്‍ അവാര്‍ഡ് ഫോര്‍ വിമെന്‍സ് ഡെവലപമെന്റ് ത്രൂ ആപ്ലിക്കേഷന്‍ ഓഫ്  സയന്‍സി'ന്റേയും പുരസ്‌കാരവും ഈ വര്‍ഷം സീമയ്ക്ക് തന്നെയാണ്.

മറ്റ് പ്രത്യേകതകള്‍ 

* സ്തനാര്‍ബുദ പരിശോധനയില്‍ റേഡിയേഷന്‍ പേടി വേണ്ട
* സ്വകാര്യത ഉറപ്പ്
* വേദനയില്ല
* കൊണ്ടുനടക്കാവുന്ന സംവിധാനം
*വീണ്ടും ഉപയോഗിക്കാം
*പ്രായപരിധിയില്ലാതെ ഉപയോഗിക്കാം
*ആശാ വര്‍ക്കര്‍ക്കുപോലും പ്രവര്‍ത്തിപ്പിക്കാം