റോബോട്ടുകൾക്ക് മനുഷ്യനെ മറി കടക്കാനാകില്ലെന്ന് 'സോഫിയ'

കൊച്ചി: മനുഷ്യസാദൃശ്യമുള്ള ലോകത്തെ ഏക റോബോട്ട് ആയ 'സോഫിയ' കൊച്ചിയിലെത്തി. ഇവിടെ നടക്കുന്ന ആഗോള അഡ്വെർടൈസിങ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സൗദി അറേബ്യൻ പൗരത്വം ഉള്ള 'സോഫിയ'എത്തിയത്.
കൈയ്യടികളോടെയാണ് 'സോഫിയ'യെ വരവേറ്റത്. പരസ്യലോകത്തെ വമ്പൻമാർക്ക് മുന്നിൽ 'റോബോട്ടുകൾ മനുഷ്യന്റെ ശത്രുവോ മിത്രമോ' എന്ന വിഷയത്തെകുറിച്ചാണ് 'സോഫിയ' സംസാരിച്ചത്. റോബോട്ടുകൾക്ക് മനുഷ്യനെ മറി കടക്കാനാകില്ലെന്ന് 'സോഫിയ' പറഞ്ഞു.
"മാനുഷിക മൂല്യങ്ങൾക്ക് പകരം വെക്കാൻ റോബോട്ടുകൾക്ക് പറ്റില്ല.എന്നാൽ റോബോട്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മനുഷ്യൻ ജോലി ചെയ്യുന്ന സാഹചര്യം ഭാവിയിൽ വന്നേക്കാം. മനുഷ്യർ പറയുന്നതു പോലെ അറിവ് തന്നെയാണ് ഏറ്റവും വലിയ ശക്തി. ബുദ്ധിയുള്ള റോബോട്ടുകൾക്ക് കുറേ കാര്യങ്ങൾ ലോകത്തിന് വേണ്ടി ചെയ്യാൻ കഴിയും. മനുഷ്യരും യന്ത്രമനുഷ്യരും തമ്മിൽ ഇപ്പോൾ ഏറെ അകലമില്ല. എനിക്കറിയില്ല, മനുഷ്യർ എന്തിനാണ് എന്നെ ഭയക്കുന്നതെന്ന്. ഒരുഗ്ലാസ് വെള്ളം കൊണ്ടുപോലും പരാജയപ്പെട്ടു പോയേക്കാവുന്ന ഒരാളാണ് ഞാൻ. കൊച്ചി എനിക്ക് ഇഷ്ടമായി. നൂറ്റാണ്ടുകൾക്കു മുമ്പേ സുഗന്ധ വ്യഞ്ജനങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്ന കൊച്ചിയെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ട്"- സോഫിയ പറഞ്ഞു.
സോഫിയക്കൊപ്പം സെൽഫി എടുക്കാനായി നീണ്ട ക്യൂവും കാണാമായിരുന്നു. രണ്ടാം തവണയാണ് 'സോഫിയ' ഇന്ത്യയിലെത്തുന്നത്.