ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'

തിരുവനന്തപുരം: 100 ,101 , 102 അതൊക്കെ മറന്നേക്കൂ. പകരം 112 മാത്രം ഓർത്തു വെക്കുക. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാൽ മതി. രാജ്യം മുഴുവൻ ഒറ്റ കണ്ട്രോള് റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി. കേന്ദ്രസർക്കാറിന്റെ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കണ്ട്രോള് റൂം സംവിധാനം എട്ടരക്കോടി രൂപ ചിലവിൽ സി-ഡാക്കാണ് സ്ഥാപിച്ചത്.
100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്ട്രോള് റൂമിലേക്കാണ് കണക്റ്റ് ആവുക. എന്നാൽ ഈ മാസം 19 മുതൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോള് റൂമിലേക്കാണ് എത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരും ഇവിടെയുണ്ടാകും. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയിടൽ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്ട്രോള് റൂമിൽ നിന്നും മനസിലാക്കാം. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പൊലീസുകാർക്ക് പ്രവർത്തിക്കാം. ജില്ലാ കണ്ട്രോള് റൂമികളിലേക്കും സമാന്തരമായി സന്ദേശമെത്തും. റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കിൽ വയർലസ് വഴി സന്ദേശം നൽകും.
750 കണ്ട്രോള് റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ കണ്ട്രോള് റൂം പ്രവർത്തിച്ചു തുടങ്ങി.