• 23 Sep 2023
  • 02: 32 AM
Latest News arrow

ആദ്യ ദിവസം ഓസ്‌ട്രേലിയയുടേത്

സിഡ്‌നി: അവസാന ടെസ്റ്റിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതീക്ഷ ആദ്യ ദിവസം തന്നെ കെട്ടു. ബൗളര്‍മാരെ തിരിഞ്ഞു നോക്കാതിരുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേല്യ നേടിയ സ്‌കോര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ്. ഇതേ ഗ്രൗണ്ടില്‍ മരിച്ചുവീണ ഫില്‍ ഹ്യൂസിനെ ഇതെക്കാള്‍ നന്നായി എങ്ങനെ അനുസ്മരിക്കാന്‍. ഒരു കൂറ്റന്‍ സ്‌കോര്‍ ഇന്ത്യയെ തുറിച്ചു നോക്കുകയാണ്. ഡേവിഡ്  വാര്‍ണര്‍ വീണ്ടും സെഞ്ച്വറി നേടിയപ്പോള്‍ (101) ക്രിസ് റോജേഴ്‌സിന് അത് അഞ്ചു റണ്‍സ് അകലെ വെച്ച് നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ സ്മിത്ത് 82 റണ്‍സും വാട്‌സന്‍ 61 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുന്നു.

           
കാറുമൂടിയ അന്തരീക്ഷത്തിലായിരുന്നു കളി തുടങ്ങിയതെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരെ സ്വിംഗ് തുണച്ചില്ല. സ്പിന്നിനെയും പിച്ച് സഹായിച്ചില്ല. ഇന്ത്യയുടെ ബൗളിങ് ദൗര്‍ബല്യങ്ങള്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതായി ആദ്യ ദിവസത്തെ കളി.

ടെസ്റ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി ഉള്‍പ്പെടെ ഇന്ത്യ നാലു പേരെ ഒഴിവാക്കി. ശിഖര്‍ ധവാന്‍,ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ എന്നിവരാണ് സ്ഥാനം നഷ്ടപ്പെട്ട മറ്റു കളിക്കാര്‍. ഇവര്‍ക്കു പകരം രോഹിത് ശര്‍മ, സുരേഷ് റൈന, ഭുവനേശ്വര്‍ കുമാര്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ കളിക്കാനിറങ്ങി. കെഎല്‍ രാഹുല്‍ സ്ഥാനം നിലനിര്‍ത്തി.