• 08 Jun 2023
  • 05: 55 PM
Latest News arrow

മിച്ചല്‍ ജോണ്‍സണ്‍ കളിച്ചേക്കില്ല

സിഡ്‌നി:ഇന്ത്യയും ഓസ്‌ട്രേല്യയും തമ്മില്‍ സിഡ്‌നിയില്‍ നടക്കുന്ന നാലാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേല്യയുടെ എക്‌സ്പ്രസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ കളിച്ചേക്കില്ല. പരിക്ക് കാരണം അദ്ദേഹം ശനിയാഴ്ച പരിശീലനത്തിന് ഇറങ്ങിയില്ല. പകരം ഇടംകൈ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് കളിക്കാനാണിട.

മിച്ചല്‍ ജോണ്‍സന്റെ അഭാവം പരിഹരിക്കുക ഇന്ത്യയേക്കാള്‍ ബൗളിങ് ശക്തിയുള്ള  ഓസ്‌ട്രേല്യക്ക് വിഷമമല്ലെങ്കിലും ജോണ്‍സന്റെ സാന്നിദ്ധ്യം ഓസ്‌ട്രേല്യയെ മാത്രമല്ല ഇന്ത്യയുടെ കളിക്കും ഒരു മുന നല്‍കുമായിരുന്നു.

 ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റ് ജയിച്ചതോടെ പരമ്പരയുടെ വിധി എഴുതിക്കഴിഞ്ഞുവെങ്കിലും അവസാന ടെസ്റ്റിലും വീറും വാശിയും കാണികള്‍ പ്രതീക്ഷിക്കുന്നു. സ്‌കോര്‍ നില 2-0 ആണെങ്കിലും ഏകപക്ഷീയമായിരുന്നില്ല പരമ്പര. കളിക്കാര്‍ തമ്മിലുള്ള ഉരസല്‍ കളിയുടെ ചൂട് വര്‍ധിപ്പിച്ചിരുന്നു. ഏതായാലും തോറ്റു തൊപ്പിയിട്ട ടീമായിട്ടല്ല വിരാട് കോലിയുടെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുക. പരാജയ ഭീതിയോടെ കളിക്കാന്‍ തയ്യാറല്ല എന്നതാണ് ടീമിനെ നയിക്കുന്നവര്‍ നല്‍കുന്ന സന്ദേശം. പുതിയ ക്യാപ്റ്റന്റെയും ടീം ഡയരക്ടറായ രവി ശാസ്ത്രിയുടെയും ചിന്താഗതി അതാണ്. ഭാവിയിലേക്ക് പ്രയോജനം ചെയ്യുമെങ്കില്‍ നാലു ടെസ്റ്റും തോല്‍ക്കുകയാണെങ്കില്‍ പോലും ആശങ്കപ്പെടേണ്ടതില്ല എന്ന് ശാസ്ത്രി കരുതുന്നു. ഈ സാഹചര്യത്തിലാണ്  കോലി-ശാസ്ത്രി സഖ്യത്തിന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം ധോണിയുടെ വിടവാങ്ങലിനെ വേഗത്തിലാക്കി എന്ന്  പലരും കരുതുന്നത്.

അവസാന ടെസ്റ്റില്‍  ടീം സെലക്ഷനെക്കുറിച്ച് ഇന്ത്യക്കും ആലോചിക്കാനുണ്ട്. ശിഖര്‍ ധവാന്‍, പൂജാര എന്നിവരുടെ കളി ഇന്ത്യക്ക് തൃപ്തികരമായിട്ടില്ല. സാങ്കേതികമായ തിരുത്തലുകള്‍ പൂജാരയ്ക്ക് നടത്തേണ്ടി വരും. ധവാന് സ്ഥാനം നഷ്ടപ്പെടുകയാണെങ്കില്‍ പകരം രാഹുല്‍ ഓപ്പണറായി  മധ്യനിരയില്‍ സുരേഷ് റൈന കടന്നു വന്നേക്കാം. ധാരാളം റണ്‍സ് വഴങ്ങിയ ബൗളിങ് നിരയിലും മാറ്റം പ്രതീക്ഷിക്കുന്നു. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഗുജറാത്തുകാരനായ ഇടങ്കൈ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ടീമില്‍ ഇടം നേടിയേക്കാം. അപ്പോള്‍ യാദവിനോ ഷമിക്കോ പുറത്തിരിക്കേണ്ടി വരും.

അവസാന ടെസ്റ്റ് വരെ താല്പര്യം നിലനിര്‍ത്തുന്ന എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഓസ്‌ട്രേല്യന്‍ കളിക്കാരുടെ മനസ്സില്‍ തങ്ങളെ വിട്ടുപോയ കൂട്ടുകാരന്‍ ഫില്‍ ഹ്യൂസിന്റെ ചിത്രമുണ്ടാവും. ഇവിടെ കളിക്കുമ്പോഴാണ് ഹ്യൂസ് പന്തു കൊണ്ട് മരണത്തിന് കീഴടങ്ങിയത്.