• 22 Sep 2023
  • 02: 53 AM
Latest News arrow

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷ വീണ്ടും തളിര്‍ക്കുന്നു ; ഹോക്കിയിലും ബോക്‌സിങ്ങിലും അമ്പെയ്ത്തിലും ജയം

റിയോ ഡി ജനീറോ : റിയോ ഒളിംപിക്‌സില്‍ ഇതുവരെയുണ്ടായ നിരാശയെ മാറ്റി നിര്‍ത്തി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തളിര്‍ക്കുന്നു. പുരുഷന്മാരുടെ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ അതനുദാസ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതും പുരുഷ ഹോക്കിയില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യ വിജയം നേടിയതും ബോക്‌സിങ്ങില്‍ വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതും ഇന്ത്യയുടെ പ്രതീക്ഷകളെ ഉയര്‍ത്തിയിട്ടുണ്ട് .

പുരുഷന്മാരുടെ അമ്പെയ്ത്ത്  വ്യക്തിഗത വിഭാഗത്തില്‍ വാശിയേറിയ റൗണ്ട് ഓഫ് 32-ല്‍   ക്യൂബയുടെ ആന്ദ്രെ പെരെസ് പ്യൂന്റെസിനെയാണ് (6-4) അതനു തോല്‍പിച്ചത്. സ്‌കോര്‍: 139135. നേരത്തെ റൗണ്ട് ഓഫ് 64-ല്‍ നേപ്പാളിന്റെ ജിത്ബഹാദൂറിനെയും  അതനുദാസ് തോല്‍പിച്ചിരുന്നു  (6-0).സ്‌കോര്‍: 8876. ആഗസ്ത് 12-ന് ദക്ഷിണ കൊറിയയുടെ സ്യുന്‍ഗ്യുന്‍ ലീയുമായാണ് അതനുവിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം

പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ ഒന്നിനെതിര രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ മോഹം  സജീവമാക്കിയത് . തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യന്‍ ടീമിന് അര്‍ഹിക്കുന്ന വിജയമായിരുന്നു കിട്ടിയത് . മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ തന്നെ കങ്കുജ് ഇന്ത്യയെ ഒരു ഗോളിന് മുന്നിലെത്തിച്ചു. രൂപീന്ദര്‍ നല്‍കിയ പാസ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കങ്കുജ് ഗോളാക്കുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കുമായില്ല. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ കോദജിത്തിലൂടെ ഇന്ത്യ വീണ്ടും അര്‍ജന്റീനയെ വിരട്ടി .നാലാം ക്വാര്‍ട്ടറില്‍  49-ആം  മിനിറ്റില്‍ ഗോണ്‍സാലോ പിലാട്ടിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് അര്‍ജന്റീന ടീം പല വട്ടം ഇന്ത്യന്‍ ഗോള്‍ വല കുലുക്കാന്‍ നോക്കിയെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മലയാളിതാരം ശ്രീജേഷിനെ മറികടക്കാന്‍  അര്‍ജന്റീനയ്ക്കായില്ല. മത്സരത്തിലെ 53-ആം  മിനിറ്റില്‍ മാത്രം അടുപ്പിച്ച് അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് തടഞ്ഞിട്ടത്. 

റിയോ ഒളിംപിക്‌സിലെ പുരുഷന്‍മാരുടെ ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ (3-2) ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ജര്‍മിനിയോട് അവസാന നിമിഷം വീണ ഗോളില്‍ ഇന്ത്യ (2-1) ന് തോറ്റിരുന്നു.

"മത്സരം ജയിച്ചതില്‍ വളരെ സന്തോഷമുണ്ട്. മൂന്നില്‍ രണ്ട് മത്സരങ്ങള്‍ നമ്മള്‍ ജയിച്ചു കഴിഞ്ഞു. ക്വാര്‍ട്ടര്‍ സാധ്യതയുണ്ടെങ്കിലും ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഗ്രൂപ്പില്‍ എത്ര മുന്നിലെത്തുന്നു എന്നതനുസരിച്ചാവും ക്വാര്‍ട്ടറില്‍ എതിരാളി നമുക്ക് ഗുണകരമാവുക"- മത്സര ശേഷം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പുരുഷ ബോക്‌സിങില്‍ അമേരിക്കയുടെ ചാള്‍സ് കോണ്‍വാളിനെ 3-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ്  വികാസ്‌കൃഷ്ണന്‍   പ്രീക്വാര്‍ട്ടര്‍  ഉറപ്പിച്ചത് . ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒണ്‍ഡര്‍ സിപലാണ് വികാസിന്റെ എതിരാളി. 

കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍  ക്വാര്‍ട്ടറില്‍ നിരാശയോടെ പുറത്താകേണ്ടിവന്ന വികാസ് ഇത്തവണ മെഡല്‍ നേടാനുറച്ചാണ് റിയോയിലെത്തിയത്.  2014 ഏഷ്യന്‍ ഗെയിംസിലും 2015 ദോഹ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റിലും വെങ്കല മെഡലും, ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട് വികാസ് കൃഷ്ണന്‍.

അതെ സമയം ,  ഇന്ത്യ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ഷൂട്ടിങില്‍  വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ ഹീന സിദ്ദു പുറത്തായി. യോഗ്യത റൗണ്ടില്‍ പ്രിസിഷന്‍, റാപ്പിഡ് എന്നീ വിഭാഗങ്ങളില്‍ 576 പോയന്റോടെ ഇരുപതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സിദ്ദുവിന് സാധിച്ചുള്ളു.രണ്ടാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഹീന തന്റെ ആദ്യ ഇനമായിരുന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ പ്രാഥമിക റൗണ്ടില്‍ നേരത്തെ പുറത്തായിരുന്നു. 

26 മെഡലുകളുമായി അമേരിക്ക മുന്നേറ്റം തുടരുകയാണ് . 17 മെഡലുകളുമായി ചൈന തൊട്ടുപിന്നിലുണ്ട് .

മെഡല്‍പ്പട്ടിക :