• 23 Sep 2023
  • 04: 06 AM
Latest News arrow

അവാര്‍ഡ് വാപ്പ്‌സി: തിരിച്ചുനല്‍കിയ പുരസ്‌കാരം തിരികെ സ്വീകരിക്കാമെന്ന് നയന്‍താര സൈഗാള്‍

ന്യൂഡല്‍ഹി: രാജ്യത്തെ അസഹിഷ്ണുതക്കെതിരായ പ്രതിഷേധത്തില്‍ തിരിച്ചേല്‍പ്പിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ വാങ്ങാന്‍ തയ്യാറാണെന്ന് പ്രമുഖ എഴുത്തുകാരി നയന്‍താര സൈഗാള്‍. ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവം, എം എം കല്‍ബുര്‍ഗ്ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തെ തുടര്‍ന്ന് സാഹിത്യ അക്കാദമി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് നയന്‍താര സൈഗാള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ സുപ്രധാന എഴുത്തുകാര്‍ തങ്ങളുടെ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരുകളയായ നയന്‍താര സൈഗാളാണ് പുരസ്‌കാരം തിരിച്ചുനല്‍കിക്കൊണ്ടുള്ള പ്രതിഷേധത്തിന് (അവാര്‍ഡ് വാപ്പ്‌സി) തുടക്കം കുറിച്ചത്. ഈ പുരസ്‌കാരം തിരിച്ചെടുക്കാന്‍ തയ്യാറാണെന്നാണ് നയന്‍താര അറിയിച്ചിട്ടുള്ളത്. നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ വകുപ്പില്ലെന്നുള്ള അക്കാദമി മാനദണ്ഡങ്ങള്‍ താന്‍ പാലിക്കുന്നുവെന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്. സമ്മാനിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് തങ്ങളുടെ നയങ്ങള്‍ക്ക് എതിരാണന്ന് കാണിച്ച് തനിക്ക് സാഹിത്യ അക്കാദമി കത്തയച്ചിരുന്നുവെന്നും നയന്‍താര പറയുന്നു. പുരസ്‌കാര തുക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദാദ്രി സംഭവവും, കല്‍ബുര്‍ഗ്ഗി, ഗോവിന്ദ് പന്‍സാരെ കൊലപാതകങ്ങളും മുന്‍നിര്‍ത്തി രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നും അതിനോടുള്ള പ്രതിഷേധമാണ് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബറില്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്. 88 കാരിയായ നയന്‍താര പ്രസ്തുത വിഷയങ്ങളില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തേയും ചോദ്യം ചെയ്തിരുന്നു.