• 10 Jun 2023
  • 05: 37 PM
Latest News arrow

ഡിഡിസിഎ അഴിമതി അന്വേഷിക്കാന്‍ തയ്യാറെന്ന് ഗോപാല്‍ സുബ്രഹ്മണ്യം; ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അജിത് ഡോവലിന് കത്തയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഗോപാല്‍ സുബ്രഹ്മണ്യത്തിന് കത്തയച്ചത്. ഈ കത്തിനുള്ള മറുപടിയിലാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്.

കേസ് അന്വേഷണത്തിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കത്തയച്ചിട്ടുണ്ട്. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവയില്‍ നിന്ന് നാലോ അഞ്ചോ ഉദ്യോഗസ്ഥരെ വിട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സുതാര്യമായ രീതിയില്‍ തന്റെ കഴിവുകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി അന്വേഷണം നടത്തും. കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും തുറന്ന മനസ്സോടെ മുന്‍വിധികളില്ലാതെയായിരിക്കും  അന്വേഷണമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് ക്രിക്കറ്റ് അഴിമതി അന്വേഷണത്തിന് സ്വതന്ത്രകമ്മീഷന്‍ രൂപവത്കരിക്കുന്നതിനുള്ള പ്രമേയം പാസാക്കിയത്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ സര്‍ക്കാറിന് ഇതിന് അധികാരമില്ലെന്ന നിലപാടാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് സ്വീകരിച്ചത്. എന്നാല്‍, ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി.

ഞായറാഴ്ച പുറത്തുവന്ന അഴിമതി റിപ്പോര്‍ട്ടില്‍ ധനമന്ത്രി ്അരുണ്‍ ജെയ്റ്റ്‌ലിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചതില്‍ കെജ്രിവാള്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും താന്‍ മാപ്പ് പറയില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സംഗിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തന്നെയാണ് കണ്ടെത്തിയിട്ടുള്ളത്.

2013 വരെ 13 വര്‍ഷം ഡിഡിസിഎ പ്രസിഡന്റായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന കിര്‍ത്തി ആസാദ് ഉന്നയിച്ചിട്ടുള്ളത്. ഫിറോസ് ഷാ കോട്ട്‌ലാ സ്‌റ്റേഡിയം നവീകരണത്തിനായി ഇല്ലാത്ത കമ്പനികളുടെ പേരില്‍ ചെയ്യാത്ത ജോലിക്ക് വ്യാജ ബില്ലുകളുണ്ടാക്കി പണം തട്ടിയെടുത്തത് സംരബന്ധിച്ച തെളിവുകളാണ് ജെയ്റ്റ്‌ലിക്കെതിരെ കിര്‍ത്തി ആസാദ് ഹാജരാക്കിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം മറികടന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കിര്‍ത്തി തെളിവുകള്‍ ഹാജരാക്കിയത്. ഇതെത്തുടര്‍ന്ന് ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആം ആദ്മി പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിംഗ്, ദീപക് ബാജ്‌പേയ്, റാഘവ് ഛാധ, അശുതോഷ് എന്നിവര്‍ക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി പാട്യാല ഹൗസ് കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് കേസ് ഫയല്‍ ചെയ്തിരുന്നു. 90 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു കെദജ്രിവാള്‍ ആരോപിച്ചത്.